എവിടെ ആ വാഗ്ദത്ത ജോലി?

Share:
– രാജൻ പി തൊടിയൂർ 
25 ലക്ഷം തൊഴില്‍ അവസരം സൃഷ്ടിക്കും എന്ന വാഗ്ദാനവുമായി അധികാരത്തില്‍ വന്ന സര്‍ക്കാരിൻറെ വാർഷികാഘോഷങ്ങൾ തകൃതിയായി നടക്കുമ്പോൾ, കേരളത്തിലെ തൊഴിൽ രഹിതരായ ചെറുപ്പക്കാർ ചോദിച്ചു പോകുന്നു- “എവിടെയാണ് സർ , വാഗ്ദത്ത ജോലി?”
രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള സംസ്ഥാനമാണ് കേരളം എന്ന  ഇക്കണോമിക് റിവ്യുവിൻറെ വിലയിരുത്തലും സർക്കാരിൻറെ നിയമനസ്ഥാപനമായ പബ്ലിക് സർവീസ് കമ്മീഷനെക്കുറിച്ചുള്ള കംട്രോളർ & ഓഡിറ്റർ ജനറലിൻറെ റിപ്പോർട്ടുകളും ഉദ്യോഗാർഥികളുടെ ഉറക്കം കെടുത്തുകയാണ്.
കേരളത്തിലെ ഗ്രാമങ്ങളില്‍ 21.7 ശതമാനം യുവാക്കളും തൊഴില്‍ രഹിതരാണെന്ന് ഇക്കണോമിക് റിവ്യു പറയുന്നു. അവരുടെ കണക്കനുസരിച്ചു  നഗരങ്ങളിലെ 18 ശതമാനം യുവാക്കള്‍ക്കും ജോലിയില്ല. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്തുവച്ച ഇക്കണോമിക് റിവ്യൂവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
യുവതികളുടെ തൊഴിലില്ലായ്മാ നിരക്കു ഗ്രാമങ്ങളില്‍ 47.4 ശതമാനമാണ്. മുപ്പതിനായിരത്തിലേറെ എന്‍ജിനിയര്‍മാര്‍ കേരളത്തില്‍ തൊഴില്‍ രഹിതരാണ്. 2015ലെ കണക്ക് അനുസരിച്ച് 23,984 എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കു ജോലി ഉണ്ടായിരുന്നില്ലെങ്കില്‍ ഈ വര്‍ഷം അത് 30,719 ആയി വര്‍ദ്ധിച്ചു. 3669 ഡോക്ടര്‍മാരും തൊഴില്‍ രഹിതരാണ്. എന്‍ജിനിയറിങ് ഡിപ്‌ളോമയുള്ള 48,180 പേരും ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുള്ള 86,191 പേര്‍ക്കും പണിയില്ല.
വെറ്റിനറി സയന്‍സ് പഠിച്ചിറങ്ങിയ 609 പേരും കാര്‍ഷിക ശാസ്ത്രം പഠിച്ചിറങ്ങിയ 1,182 പേരും തൊഴില്‍ രഹിതരായി കേരളത്തില്‍ തുടരുകയാണ്. സംഘടിതമേഖലയില്‍ തൊഴില്‍ അവസരം വന്‍തോതില്‍ കുറഞ്ഞു. 2000-ല്‍ 12.26 ലക്ഷം ആളുകള്‍ പണിയെടുത്തെങ്കില്‍ 2016 ആയപ്പോഴേക്കും 11.75 ലക്ഷമായി കുറഞ്ഞു. 15 വര്‍ഷംകൊണ്ട് തൊഴില്‍ അവസരത്തില്‍ ഉണ്ടായ കുറവ് നാലു ശതമാനം.
ഇപ്പോള്‍ പണിയുള്ള 11.75 ലക്ഷം ആളുകളില്‍ 5.75 ലക്ഷം പൊതുമേഖലയിലും 6.1 ലക്ഷം സ്വകാര്യമേഖലയിലുമാണ്. പൊതുമേഖലയിലെ 47 ശതമാനം പേരും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരാണ്.
കാര്‍ഷിക മേഖലയിലും തൊഴില്‍ വന്‍തോതില്‍ കുറഞ്ഞു. 2005-ല്‍ 7.5 ശതമാനം ആളുകള്‍ കാര്‍ഷികതൊഴില്‍ ചെയ്‌തെങ്കില്‍ 2016ല്‍ അത് 5.6 ശതമാനമായി കുറഞ്ഞു.
കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെയേറെ മുകളിലാണ് . ദേശീയ ശരാശരി അഞ്ചു ശതമാനം മാത്രമായിരിക്കുമ്പോള്‍ കേരളത്തില്‍ അത് 12.5 ശതമാനമാണ്. കേരളത്തേക്കാള്‍ ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കു രേഖപ്പെടുത്തിയിരിക്കുന്നത് സിക്കിം, ത്രിപുര എന്നീ രണ്ടു സംസ്ഥാനങ്ങള്‍ മാത്രമാണ്. ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക് ഗുജറാത്തിലാണ് (0.9%).
യുവജനങ്ങൾക്ക് കേരളത്തിൽ തൊഴിലവസങ്ങൾ ഭീതിതമാം വിധം കുറയുകയാണ്. കേരളാ പബ്ലിക് സർവീസ് കമ്മീഷൻ നിയമനങ്ങൾ യഥാസമയം നടക്കുന്നില്ല. സി & എ ജി റിപ്പോർട്ട് അനുസരിച്ചു പബ്ലിക് സർവീസ് കമ്മീഷൻ യുവജനങ്ങളെ കബളിപ്പിക്കുകയാണ്. പലരീതിയിൽ. സർക്കാർ സർവീസിലെ ഒഴിവുകൾ നികത്താത്തതിൽ സർക്കാരിനെയും വകുപ്പുകളെയും പഴി പറഞ്ഞുകൊണ്ടിരുന്നവർ സി & എ ജി റിപ്പോർട്ട് പുറത്തുവന്നതോടെ ഒരു യാഥാർഥ്യം തിരിച്ചറിഞ്ഞു. യുവജനങ്ങൾക്ക്‌ യഥാസമയം ജോലി ലഭിക്കാത്തതിൽ പി എസ് സിക്കും പങ്കുണ്ട്. സർക്കാർ വകുപ്പുകൾ ഒഴിവുകൾ അറിയിച്ചിട്ടും തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നതിന് പതിനൊന്നു മുതൽ 77 മാസം ( ആറ് വർഷവും നാല് മാസവും) വരെ എടുത്തതായി സി & എ ജി റിപ്പോർട്ടിൽ പറയുന്നു.
വിജ്ഞാപനം പുറപ്പെടുവിക്കുന്നതിലും റാങ്ക് പട്ടിക ഇറക്കുന്നതിലുമുള്ള കാലതാമസം ഉദ്യോഗാർഥികളെ തൊഴിൽ ലഭിക്കുന്നതിൽനിന്നും എത്രമാത്രം അകറ്റിനിർത്തി എന്ന് ഊഹിച്ചെടുക്കാവുന്നതേയുള്ളു.
നമ്മുടെ നാട്ടിൽ മറ്റു മേഖലകളിലും തൊഴിലവസരങ്ങൾ കുറയുകയാണ്. സ്വദേശിവൽക്കരണം, ഗൾഫ് നാടുകളിലെ അവസരങ്ങൾ ഇല്ലാതാക്കുന്നു. നമ്മുടെ ചെറുപ്പക്കാർ എന്ത് ചെയ്യണമെന്ന് ഗൗരവപൂർവം ആലോചിക്കേണ്ട സമയമായി. അതേക്കുറിച്ചു ചിന്തിക്കാനും പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താനും സർക്കാരിന് കഴിയുന്നില്ല.
കഴിഞ്ഞ വർഷം കാര്‍ഷികേതര മേഖലകളിൽ ആശാവഹമായ പുരോഗതി ഉണ്ടായിട്ടില്ല.  ഈ മേഖലകളിലെല്ലാംകൂടി  മൊത്തം തൊഴിലിന്റെ വെറും 1.1 ശതമാനംമാത്രമാണ് കഴിഞ്ഞവര്‍ഷം വര്‍ധിച്ചത്. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിന് തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുന്നതിനായിരിക്കണം  ഏറ്റവും വലിയ മുന്‍ഗണന നല്‍കുക. അധികാരത്തിലെത്തുവാൻ വേണ്ടി മുദ്രാവാക്യം മുഴക്കുന്നവർ പിന്നീട് അത് മറന്നു പോകുന്നു.
അധികാരമേറ്റ് ഒരു വർഷം കഴിയുമ്പോഴും ഉപദേശകസമിതികളും രാഷ്ട്രീയ കൊലപാതകങ്ങളും പെൺവാണിഭവും മുഖ്യവിഷയമാക്കി മുന്നോട്ടുപോകുന്ന സർക്കാരിന് തൊഴിൽ വാഗ്ദാനങ്ങൾ ഒന്നുംതന്നെ പാലിക്കാൻ കഴിഞ്ഞിട്ടില്ല. പബ്ലിക് സർവീസ് കമ്മീഷൻറെ അഴിമതിയും പിടിപ്പുകേടും നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ല. തൊഴിൽ നൽകുന്നതിനായി കൊട്ടിഘോഷിച്ച പദ്ധതികളെല്ലാം വിസ്മരിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പുകളില്‍ എങ്ങനെ വിജയിക്കാമെന്നതില്‍മാത്രം ശ്രദ്ധിക്കുന്ന രാഷ്ട്രീയ നേതൃത്വം യുവ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.
അതിനിടയില്‍ ഉദ്യോഗസ്ഥർക്കിടയിലുള്ള പടലപ്പിണക്കങ്ങളും ഘടകകക്ഷികൾക്കിടയിലുള്ള സൗന്ദര്യപ്പിണക്കങ്ങളും തൊഴിൽ രഹിതരുടെ പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിനും അവർക്ക് ജോലിനൽകുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍പാലിക്കുന്നതിനും കഴിയുന്നില്ല.
15-29 പ്രായത്തിലുള്ള യുവജനങ്ങളില്‍ 30 ശതമാനത്തിലേറെയും തൊഴിലോ വിദ്യാഭ്യാസമോ ട്രെയ്നിങ്ങോ ഇല്ലാത്തവരാണെന്നാണ് ഒ ഇ സി ഡി (The Organisation for Economic Co-operation and Development -OECD) യുടെ സമീപകാല റിപ്പോര്‍ട്ട് പറയുന്നത്. വികസിത രാജ്യങ്ങളിലെ സാമ്പത്തികസഹകരണത്തിനും വികസനത്തിനുമായുള്ള സംഘടനയാണ് ഒ ഇ സി ഡി. കേരളത്തെ സംബന്ധിച്ച് ഇത് ഏറെ പ്രസക്തമാണ്.
ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ തൊഴിലുകള്‍ വര്‍ധിക്കുന്നത് വളരെ സാവധാനമാണെന്നുമാത്രമല്ല, വലിയ തോതില്‍ അസന്തുലിതമായുമാണ്. ഉദാഹരണത്തിന്  പുതിയ തൊഴിലവസരങ്ങളില്‍ ഏതാണ്ട് പകുതിയും രണ്ട് മേഖലയില്‍നിന്നാണ്- വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍. ഈ രണ്ട് മേഖലയില്‍നിന്നായി 1.1 ലക്ഷം തൊഴിലുകളാണ് പുതിയതായി വര്‍ധിച്ചത്.
ഉല്‍പ്പാദനമേഖലയിലെ വര്‍ധന വെറും ഒരുശതമാനമാണ് രേഖപ്പെടുത്തിയത്. കാര്‍ഷികേതര സമ്പദ്ഘടനയുടെ നട്ടെല്ലും തെരഞ്ഞെടുത്ത എട്ട് മേഖലയിലെ പകുതിയോളം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതും ഉല്‍പ്പാദനമേഖലയാണ്. വിപുലമായ ഈ മേഖലയില്‍ ഒരുശതമാനത്തിന്റെ വളര്‍ച്ച എന്നുപറഞ്ഞാല്‍, കാര്യമായി ഒന്നുമില്ല.
ഉല്‍പ്പാദനമേഖലയില്‍ കൂടുതല്‍ മുതല്‍മുടക്കുന്നതില്‍ പരാജയപ്പെട്ടതിനാലും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം ഉണ്ടായതിനാലും പുതിയതായി തൊഴിലുകള്‍ ഉണ്ടായി ല്ലെന്നുമാത്രമല്ല, നിലവിലുള്ള തൊഴിലവസരങ്ങള്‍ കുറയുകയും ചെയ്തു.. ഇത് തൊഴില്‍സാഹചര്യം മോശമാകുന്നതിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. സമീപകാലത്ത് കൂടുതല്‍ തൊഴില്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന മേഖലകളായ ഐടി, ടെലികോം, ബാങ്കിങ് ഫിനാന്‍ഷ്യല്‍ സേവനമേഖലകള്‍ ഇപ്പോള്‍ അവരുടെ തൊഴില്‍ശക്തിയെ ഒഴിവാക്കിക്കൊണ്ടിരിക്കുന്നതായാണ് വ്യവ  വസായ വിശകലന വിദഗ്ധരുടെ പല സമീപകാല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്,  . ഈ മൂന്ന് മേഖലയുംകൂടി അടുത്ത 12-18 മാസത്തിനുള്ളില്‍ കുറഞ്ഞത് പത്തുലക്ഷം തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തികഘടന മന്ദഗതിയാകല്‍, വന്‍കിട ടെലികോം കമ്പനികള്‍ ലയിക്കുന്നത്, യന്ത്രവല്‍ക്കരണം തുടങ്ങിയവയാണ് കാരണങ്ങളായി പറയുന്നത്. വിപ്രോ, ഇന്‍ഫോസിസ്, കോഗ്നിസന്റ് സൊല്യൂഷന്‍ എന്നിവപോലുള്ള വൻകിട സ്ഥാപനങ്ങൾ ജീവനക്കാരെ കുറച്ചുകൊണ്ടിരിക്കുകയാണ്.
നമ്മുടെ സമ്പത്ഘടന ദുരിത പൂർണ്ണമായ ഒരവസ്ഥയിലേക്കാണ് നീങ്ങുന്നത്.അതുകൊണ്ടാണ് തൊഴിലില്‍ വളര്‍ച്ചയില്ലാത്തത്.
മേക്ക് ഇന്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ, സ്റ്റാര്‍ട് അപ് ഇന്ത്യ, സ്റ്റാൻഡ് അപ്പ് ഇന്ത്യ  തുടങ്ങിയ പരിപാടികള്‍ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാകുമെന്നും ഇന്ത്യയെ വന്‍ പുരോഗതിയിലേക്ക് നയിക്കുമെന്നും കരുതിയിരുന്നെങ്കിലും ബാങ്കുകളുടെ നിസ്സഹകരണം മൂലം കേരളത്തിൽ അത് ഉദ്ദേശിച്ച ഫലം ചെയ്യുന്നതിൽ പരാജയപ്പെട്ടു. ഗൾഫ് മലയാളികളുടെ മടങ്ങിവരവും അവിടങ്ങളിൽ തൊഴിലവസരങ്ങൾ ഇല്ലാതാകുന്നതും നാം ഗൗരവത്തോടെ കാണണം. യുവജനങ്ങൾക്കായി പുതിയപദ്ധതികൾ ആസൂത്രണം ചെയ്യണം. നിരുത്തരവാദപരമായി നീങ്ങുന്ന പി എസ് സി യെ സി &എ ജി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമാക്കാനും കാര്യക്ഷമമാക്കാനും സർക്കാർ മുൻകൈ എടുക്കണം . എങ്കിൽ മാത്രമേ പുതിയ തലമുറയെ സംരക്ഷിക്കാനാകൂ.
Share: