കൊവിഡ് 19: ഹോട്ട്‌സ്‌പോട്ടുകളിൽ കർശന നിയന്ത്രണം തുടരും

Share:

*സംസ്ഥാനത്ത് 88 ഹോട്ട്‌സ്‌പോട്ടുകൾ

ഹോട്ട്‌സ്‌പോട്ടുകളിൽ കർശന നിയന്ത്രണം തുടരുമെന്നും യാതൊരു ഇളവുകളും ഇവിടങ്ങളിൽ അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. കേരളത്തിൽ 88 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. ഹോട്ട്‌സ്‌പോട്ടുകളുടെ വിശദാംശം ആരോഗ്യവകുപ്പ് പുറത്തിറക്കും. ഓറഞ്ച്, ഗ്രീൻ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളിലും കർശന നിയന്ത്രണം ഉണ്ടാവും. ഓറഞ്ച് എ വിഭാഗത്തിലെ ജില്ലകളിൽ 24 മുതലും ഓറഞ്ച് ബി ജില്ലകളിൽ 20 മുതലും നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കും. റെഡ് കാറ്റഗറി ജില്ലകളിൽ ലോക്ക്ഡൗൺ കർശനമാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾക്ക് വിധേയമായാണ് കേരളം ഉത്തരവിറക്കിയിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിവിധ പാസുകളുമായി ജനങ്ങൾ ഇപ്പോൾ എത്തുന്നുണ്ട്. ഇവരെ കേരളത്തിലേക്ക് കടക്കാൻ സംസ്ഥാനത്തെ ഒരു അതിർത്തിയിലും അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. എന്നാൽ നേരത്തെയുള്ള ഉത്തരവ് അനുസരിച്ച് ഗർഭിണികൾ, ചികിത്‌സയ്ക്കായെത്തുന്നവർ, ബന്ധുക്കളുടെ മരണ ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർ എന്നിവരെ അതിർത്തി കടക്കാൻ അനുവദിക്കും.
മെഡിക്കൽ എമർജൻസി കേസുകൾക്ക് അന്തർജില്ലാ യാത്രാനുമതിയും നൽകും. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ഡ്യൂട്ടിക്കെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് അയൽ ജില്ലാ യാത്ര അനുവദിക്കും. താമസിക്കുന്ന ജില്ലയിൽ നിന്ന് ജോലി ചെയ്യുന്ന തൊട്ടടുത്ത ജില്ലയിലേക്കും തിരിച്ചും മാത്രമായിരിക്കും ഇത്തരത്തിലുള്ള യാത്രാനുമതി. ഇവർക്ക് സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാം. ജോലിക്ക് പോകുന്നവരെല്ലാം തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. ഡ്യൂട്ടിയിലില്ലാത്തവർ ഈ ആനുകൂല്യം ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കും.

അടിയന്തരസേവന വിഭാഗങ്ങൾ, ഡ്യൂട്ടിക്കായി പോകുന്ന ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ജോലിക്കെത്തുന്ന സർക്കാർ ജീവനക്കാർ, സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾ എന്നിവയെ ഒറ്റ, ഇരട്ടയക്ക ക്രമീകരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സർക്കാർ ഓഫീസുകളിൽ ക്‌ളാസ് ഒന്ന്, രണ്ട് വിഭാഗത്തിലെ 50 ശതമാനം ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കെത്തണം. ക്‌ളാസ് മൂന്ന്, നാല് വിഭാഗങ്ങളിലെ 33 ശതമാനം പേർ ഹാജരാകണം.

നേരത്തെയുള്ള ഉത്തരവനുസരിച്ചു മാത്രമേ കടകൾക്ക് പ്രവർത്തിക്കാനാവൂ. ഗ്രീൻ കാറ്റഗറിയിലെ ജില്ലകളിലും ഇത് ബാധകമാണ്. അല്ലാതെയുള്ള വ്യാപാരസ്ഥാപനങ്ങളും കടകളും പ്രവർത്തിക്കാൻ അനുവദിക്കില്ല.
കഴിഞ്ഞദിവസം പുറത്തിറക്കിയ ലോക്ക്ഡൗൺ മാർഗനിർദേശങ്ങളുടെ ഉത്തരവിൽ 13.3 ഖണ്ഡിക ഭേദഗതി വരുത്തി. ഈ കാലയളവിൽ ഒരു ജില്ലയിലും ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ല. അതേസമയം, ജില്ലാ കളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഏറ്റെടുക്കുന്ന ബസുകളും, വ്യവസായ/വാണിജ്യ സ്ഥാപനങ്ങളിൽ ഭാഗികമായി പ്രവർത്തനത്തിന് ജീവനക്കാരെയും തൊഴിലാളികളെയും എത്തിക്കാനുള്ള വാഹനങ്ങളും മാത്രം കർശനമായ നിയന്ത്രണങ്ങളോടെ ഓടിക്കാൻ അനുമതി നൽകും.

ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ ശാരീരിക അകലം പാലിച്ച് പ്രഭാത നടത്തം/ സായാഹ്‌ന നടത്തം അനുവദിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. എന്നാൽ വീടിനടുത്ത് തന്നെയായിരിക്കണം നടക്കുന്നത്. സംഘം ചേർന്ന് നടക്കാൻ അനുവദിക്കില്ല. ഹോട്ട്‌സ്‌പോട്ടുകളിൽ കടകൾ, ബാങ്കുകൾ എന്നിവയുടെ പ്രവർത്തനം ലോക്ക്ഡൗൺ കാലത്തേതുപോലെയായിരിക്കും. പൊതുസ്ഥലത്ത് എല്ലാവരും മാസ്‌കുകൾ നിർബന്ധമായി ധരിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശപ്രകാരം ടാക്‌സി, ഓട്ടോ സർവീസുകൾ അനുവദിക്കില്ല.

കേരളം മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് കേന്ദ്രം

ന്യൂഡൽഹി: കേരള സര്‍ക്കാര്‍ കൊവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന വിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍. ഹോട്സ്പോട്ട് ഇതര ജില്ലകളില്‍ ഇളവ് അനുവദിച്ചപ്പോള്‍ കേന്ദ്രത്തിന്‍റെ പുതുക്കിയ മാനദണ്ഡങ്ങളില്‍ പെടാത്ത ചില മേഖലകളിലും ഇളവ് അനുവദിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ബാര്‍ബര്‍ ഷോപ്പുകള്‍, വര്‍ക്ക്ഷോപ്പുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയ്ക്ക് ഇളവ് അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനമാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.

കഴിഞ്ഞ 17-ാം തീയതിയാണ് ലോക്ക്ഡൗണില്‍ ചില മേഖലകളില്‍ ഇളവനുവദിച്ച് കേരളം പുതുക്കിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. എന്നാല്‍ പതിനഞ്ചാം തീയതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ നിന്ന് വിരുദ്ധമായ ചില നിര്‍ദേശങ്ങള്‍ സംസ്ഥാനത്തിന്‍റെ സര്‍ക്കുലറില്‍ ഉണ്ടെന്നാണ് വിമര്‍ശനം. വര്‍ക്ക് ഷോപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഭക്ഷണശാലകള്‍, പുസ്തകശാലകള്‍, മുനിസിപ്പാലിറ്റി പരിധികളിലെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ഹ്രസ്വദൂര ബസ് സര്‍വീസുകള്‍ തുടങ്ങിയവയ്ക്ക് ഇളവ് നല്‍കാനുള്ള തീരുമാനം 2005ലെ ദുരന്തനിവാരണ നിയമപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലംയ പുറത്തിറക്കിയ ഉത്തരവിന് വിരുദ്ധമാണെന്നാണ് വിമര്‍ശനം. കൂടാതെ കാറുകളുടെ പിൻസീറ്റില്‍ രണ്ട് പേര്‍ക്ക് സഞ്ചരിക്കാമെന്നതും ഇരുചക്രവാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് സഞ്ചരിക്കാമെന്നും നിര്‍ദേശിക്കുന്ന സര്‍ക്കുലാര്‍ കേന്ദ്ര ഉത്തരവിന് വിരുദ്ധമാണെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.

ഇക്കാര്യത്തില്‍ കേരളത്തിന്‍റെ വിശദീകരണം തേടിയ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്‍റെ മറുപടിയ്ക്കു ശേഷമായിരിക്കും എന്തു നടപടി വേണമെന്ന് തീരുമാനിക്കുക. കേരളത്തില്‍ കൊവിഡ് രോഗബാധയില്‍ വലിയ കുറവുണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് തീവ്രബാധിത പ്രദേശങ്ങള്‍ ഒഴികെയുളള സ്ഥലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ അൻുവദിച്ചത്. എന്നാല്‍ പല സംസ്ഥാനങ്ങളിലും ആശങ്ക തുടരുന്ന സാഹചര്യത്തില്‍ കൂടൂതല്‍ മേഖലകളില്‍ സംസ്ഥാനങ്ങള്‍ ഇളവുകള്‍ നല്‍കരുതെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് 19 ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ച 88 തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ കര്‍ശന നിയന്ത്രണം തുടരുമെന്നാണ് ഇന്നലെ ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയത്. ഇവിടെ യാതൊരു ഇളവുകളും അനുവദിക്കില്ല. ഓറഞ്ച് എ വിഭാഗത്തില്‍പ്പെട്ട ജില്ലകളില്‍പ്പെട്ട ജില്ലകളില്‍ ഏപ്രില്‍ 24 മുതലും ഓറഞ്ച് ബി വിഭാഗത്തിലെ ജില്ലകളില്‍ ഏപ്രില്‍ 20 മുതലും ഇളവുകള്‍ നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. റെഡ് കാറ്റഗറി ജില്ലകളില്‍ ലോക്ക്ഡൗൺ കര്‍ശനമാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നതും ചീഫ് സെക്രട്ടറി വ്യക്തമാക്കുകയായിരുന്നു.

Share: