കൊവിഡ് 19: ഏപ്രില്‍ 24 നു ശേഷം കേരളത്തില്‍ ഉണ്ടായേക്കാവുന്ന ഇളവുകളും നിയന്ത്രണങ്ങളും

Share:

കേരളത്തിലെ ചില ജില്ലകളില്‍ മെയ് 3 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. എന്നാൽ ഏപ്രില്‍ 24 നു ശേഷം സോൺ അടിസ്ഥാനത്തിൽ ചില ഇളവുകളും നിയന്ത്രണങ്ങളും അനുവദിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു രോഗം സ്ഥിരീകരിക്കുന്നവരേക്കാള്‍ നാലിരട്ടിയാണ് കേരളത്തില്‍ രോഗമുക്തരാകുന്നവര്‍. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണിത്. കൃത്യസമയത്ത് നടപ്പാക്കിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നാണിത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ലോക്ക്ഡൗണ്‍ രണ്ടാം ഘട്ടത്തില്‍ കേന്ദ്രാനുമതിയോടെ ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ സംസ്ഥാനസര്‍ക്കാര്‍ ചില ജില്ലകള്‍ക്ക് നല്‍കുന്നത്.
കേരളത്തിലെ ജില്ലകളെ നാല് സോണുകളാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ ജില്ലകളില്‍ അനുവദിക്കുന്ന നിയന്ത്രണങ്ങളിലെ ഇളവുകള്‍ താഴെ പറയുന്ന രീതിയിലാണ്.

റെഡ് സോണ്‍ ജില്ലകള്‍ക്ക്  ഇളവുകളില്ല

റെഡ് സോണ്‍ ജില്ലകളായ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ മെയ് 3 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉണ്ടാകും. യാതൊരു ഇളവുകളും ഉണ്ടാകില്ല. വിമാന, തീവണ്ടി, അന്തര്‍ ജില്ലാ ബസ് സര്‍വീസുകളടക്കം 13 സേവനങ്ങള്‍ ലോക്ക് ഡൗണ്‍ കാലം മുഴുവന്‍ എല്ലാ സോണുകളിലും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. റെഡ് സോണിലെ ഓരോ ജില്ലയിലേക്കും പ്രവേശിക്കാന്‍ രണ്ട് കവാടങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളു.

​ഓറഞ്ച് എ, ബി സോണിലെ നിയന്ത്രണങ്ങള്‍

ഓറഞ്ച് എ സോണില്‍ ഏപ്രില്‍ 24 വരെ സമ്പൂര്‍ണ ലോക്ക് ഡൗണായിരിക്കും. പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നീ ജില്ലകളാണ് ഓറഞ്ച് എ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂര്‍ എന്നീ ജില്ലകളാണ് ഓറഞ്ച് ബി സോണില്‍ ഉള്‍പ്പെടുന്നത്.
ഒറ്റ ഇരട്ട അക്ക നമ്പര്‍ അനുസരിച്ചായിരിക്കും വാഹനങ്ങള്‍ക്ക് സഞ്ചാരനുമതി നല്‍കുക.
ഒറ്റ അക്ക നമ്പറുകള്‍ ഉള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പുറത്തിറങ്ങാം. ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അനുമതി കിട്ടും. ഇതില്‍ ഇളവ് അടിയന്തരസര്‍വീസുകള്‍ക്കും അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവര്‍ക്കും മാത്രമേയുള്ളൂ.
നാല് ചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ. ഇരു ചക്രവാഹനങ്ങളില്‍ ഒരാളും മാത്രം. കുടുംബാംഗമാണെങ്കില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. എന്നാല്‍, സ്ത്രീകള്‍ക്ക് ഈ നിയന്ത്രണങ്ങളില്ല. യാത്രക്കാര്‍ക്ക് എല്ലാം മാസ്‌ക് നിര്‍ബന്ധമാണ്.

ബസുകള്‍ ജില്ല വിട്ടു പോകാന്‍ പാടില്ല

ഓറഞ്ച് എ, ബി സോണുകളില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ സിറ്റി ബസ്സുകള്‍ക്ക് അനുമതിയുണ്ട്. പക്ഷേ, അവയ്ക്ക് ജില്ല വിട്ടുപോകാന്‍ അനുമതി കിട്ടില്ല. ഒരു ദിശയില്‍ 50- 60 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാനേ അനുമതിയുള്ളൂ. ബസില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുമതി ലഭിക്കില്ല. എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കണം. ബസ്സുകളില്‍ കയറുമ്പോള്‍ എല്ലാവര്‍ക്കും സാനിറ്റൈസര്‍ നല്‍കണം. മൂന്നു സീറ്റുകളുള്ളതില്‍ ഇടയിലെ സീറ്റ് ഒഴിച്ചിട്ട് രണ്ട് പേര്‍ക്ക് ഇരിക്കാം. രണ്ട് സീറ്റുകള്‍ ഉള്ളതില്‍ ഒരാളേ ഇരിക്കാന്‍ പാടുള്ളൂ.

​ഗ്രീന്‍ സോണ്‍ ജില്ലകളിലെ നിയന്ത്രണങ്ങള്‍

കൊറോണ വൈറസ് കേസുകള്‍ ഏറ്റവും കുറവുള്ള കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീന്‍ സോണില്‍ ഉള്ളത്. മെട്രോ, വിമാന, തീവണ്ടി, അന്തര്‍ജില്ലാ ബസ് സര്‍വ്വീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തീയേറ്ററുകള്‍, മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, ജിംനേഷ്യങ്ങള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, സ്വിമ്മിംഗ് പൂളുകള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍ എന്നീ ആളുകള്‍ കൂട്ടം കൂടാനിടയുള്ള ഇടങ്ങളൊന്നും തുറക്കാനോ സര്‍വീസ് നടത്താനോ പാടില്ല. മാത്രമല്ല, ഒരു പൊതുപരിപാടിയും പാടില്ല. ആരാധനയങ്ങളൊന്നും പാടില്ല. വിവാഹങ്ങള്‍ക്കോ മരണാനന്തരച്ചടങ്ങുകള്‍ക്കോ 20 പേരില്‍ കൂടുതലോ പാടില്ല.

Share: