കോവിഡ് 19: കാസർകോട്‌, കോഴിക്കോട്‌ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Share:

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിൻറെ പശ്ചാത്തലത്തില്‍ കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിൻറെ ഭാഗമാണ് നടപടി.

കോഴിക്കോട് മാര്‍ച്ച് 22 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വന്നു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ളവയുടെ വില്‍പനകേന്ദ്രങ്ങള്‍ രാവിലെ 10 മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ജനങ്ങള്‍ തിങ്ങിക്കൂടുന്ന പൊതു പരിപടികള്‍, ഉത്സവങ്ങള്‍, ആഘോഷപരിപാടികള്‍, പരീക്ഷകള്‍, മതപരിപാടികള്‍, ആശുപത്രിസന്ദര്‍ശനങ്ങള്‍ തുടങ്ങിയവ നിയന്ത്രിച്ചുകൊണ്ടാണ് ഉത്തരവ്. ഒരിടത്തും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിച്ചേരരുത്. പ്രതിഷേധപ്രകടനങ്ങള്‍ അടക്കം ആളുകൂടുന്ന എല്ലാ പരിപാടികളും വിലക്കിയിട്ടുണ്ട്.

ഇതു കൂടാതെ കൊറോണ വ്യാപനം തടയുന്നിതനുള്ള നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. വിവാഹ ചടങ്ങുകളില്‍ ഒരേസമയം 10ല്‍ കൂടുതല്‍ ആളുകള്‍ പാടില്ല. ആകെ പങ്കെടുക്കുന്നതവര്‍ 50ല്‍ അധികമാകരുത്. റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, വ്യാപാരസ്ഥാപനതങ്ങള്‍, ഷോപ്പിങ് മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയ്ക്കും നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കാസര്‍കോട് ഞായറാഴ്ച രാത്രി ഒമ്പതു മുതല്‍

ജില്ലയിലെ 17 പോലീസ് സ്റ്റേഷന്‍ പരിധികളിലെയും എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും അവശ്യ സാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാര സ്ഥാനങ്ങളും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു. പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും പെതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും എല്ലാത്തര ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും ക്ലബ്ബുകളും സിനിമാ തീയേറ്ററുകളും പാര്‍ക്കുകളും മറ്റ് വിനോദ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.

രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള സമയത്ത് പാല്‍ ബൂത്തുകള്‍, പെട്രേള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ എന്നിവ പ്രവര്‍ത്തിക്കാം. എന്നാല്‍ അത്തരം കടകളില്‍ ജനങ്ങള്‍ കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിച്ച് സാനിറ്ററൈസര്‍, മാസ്‌കൂകള്‍ എന്നിവ ഉപയോഗിച്ച് മാത്രമേ കടകള്‍ക്കുള്ളിലോ പുറത്തോ എത്തിച്ചേരുന്നുള്ളുവെന്ന് പോലീസ് ഉറപ്പു വരുത്തണം.

പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും പെതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും തൊഴിലുറപ്പ് തൊഴിലാളികള്‍, സര്‍ക്കാര്‍ നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകര്‍/ബോധവത്കണ പ്രവര്‍ത്തകര്‍, വാര്‍ഡതല ആരോഗ്യ പ്രവര്‍ത്തകര്‍, മൊബൈല്‍ ഫോണ്‍ സേവനം ഉറപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ബാധകമല്ല. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് പോലീസ് ഉറപ്പാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

സർക്കാർ നിർദേശങ്ങൾ ആരാധധനാലയങ്ങൾ പാലിച്ചില്ലെങ്കിലും കർശന നടപടിയുണ്ടാകും. സമൂഹത്തിന്റെയാകെയുള്ള രക്ഷയെക്കരുതിയാണ് സർക്കാർ നടപടികൾ. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ല. സർക്കാർ പറയുന്നതിനപ്പുറമുള്ള നിയന്ത്രണമാണ് സമൂഹം ആഗ്രഹിക്കുന്നത്. നിർദേശങ്ങൾ ഭൂരിപക്ഷം ആരാധനാലയങ്ങളും മതസമുദായനേതാക്കളും അംഗീകരിക്കുകയും പൂർണപിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്. അതേസമയം ചിലയിടത്ത് ആൾക്കൂട്ടം ഉണ്ടാകുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഇതൊഴിവാക്കണമെന്ന് വീണ്ടും സർക്കാർ അഭ്യർഥിച്ചു.

കാസർകോട് ഒരു രോഗിയിൽ നിന്നും നിരുത്തരവാദത്തിൻറെ വലിയ ദൃഷ്ടാന്തം കണ്ടതിനെത്തുടർന്നാണ് കർശനനിയന്ത്രങ്ങൾ ഏർപ്പെടുത്തേണ്ടിവന്നത്. കാസർകോട് ജില്ലാഭരണകൂടം സഹയാത്രികരിൽനിന്നും സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നുമുള്ള വിവരം ഉപയോഗിച്ച് ഈ രോഗിയുടെ റൂട്ട് മാപ്പ് ഭാഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോക്ടർമാർ നിരവധി തവണ കൗൺസിലിംഗ് നടത്തി വിവരശേഖരം നടത്തിയിട്ടും അവ്യക്തതയും ദുരൂഹതയും നിലനിൽക്കുന്നു. ഇതിൽ കൂടുതൽ പരിശോധന ആവശ്യമാണ്. ഇത്തരത്തിൽ സമൂഹത്തെ വഞ്ചിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.

നാടാകെ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമ്പോഴും ചിലർക്ക് ഇപ്പോഴും നേരംവെളുത്തിട്ടില്ല എന്നതാണ് പ്രശ്നം. അവർക്ക് കൂടി വേണ്ടിയാണ് ഇത്തരം ക്രമീകരണങ്ങൾ സ്വീകരിക്കുന്നതെന്ന് തിരിച്ചറിയണം. ഇവ പാലിക്കാൻ തയാറായില്ലെങ്കിൽ കർശനനടപടികളിലേക്ക് പോകും.

ഇത്തരക്കാർക്കെതിരെ ക്രമസമാധന സംരക്ഷണം ഉറപ്പാക്കുന്ന രീതിയിൽ പോലീസ് ഇടപെടാൻ നിർദേശിച്ചിട്ടുണ്ട്. ജില്ലകളിൽ എസ്.പിമാർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. ക്രമസമാധനപാലന ചുമതലയുള്ള എസ്.പിമാർക്ക് പുറമേ മറ്റ് മേഖലകളിലെ എസ്.പിമാരെയും പ്രത്യേകമായി ചുമതലപ്പെടുത്തി.
കൂടുതൽ അംഗങ്ങളുള്ള വീടുകളിൽ നിരീക്ഷണത്തിലുള്ളവർ സർക്കാരിൻറെ പ്രത്യേക കേന്ദ്രങ്ങളിൽ താമസിക്കുന്നതാണ് അഭികാമ്യം. ഹൃദ്രോഗം, കാൻസർ, പെട്ടെന്ന് രോഗം ബാധിക്കാൻ സാധ്യതയുള്ളവർ തുടങ്ങിയവർ വീട്ടിലുള്ളവരും പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറണം. വീട്ടിൽ ആരും ഇല്ലാത്തവർക്കും പ്രത്യേക കേന്ദ്രത്തിൽ സൗകര്യമൊരുക്കും.
ആവശ്യസേവനം ഉറപ്പാക്കാൻ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പോലീസ് മേധാവി എന്നിവരടങ്ങിയ സമിതി രൂപീകരിക്കും. ഡേറ്റാ മാനേജ്മെൻറ് സന്ദർഭാനുസരണം കൊണ്ടുപോകുന്നതിന് ദുരന്ത നിവാരണ ഓഫീസിൽ റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംവിധാനമൊരുക്കും.
ഗതാഗതം, ചരക്കുനീക്കം എന്നിവ സംബന്ധിച്ച കാര്യങ്ങൾ പൊതുഭരണസെക്രട്ടറി, ഗതാഗത സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ, കെ.എസ്.ആർ.ടി.സി എം.ഡി എന്നിവർ അടങ്ങിയ സമിതി മേൽനോട്ടം വഹിക്കും.
സംസ്ഥാനത്തേക്കുള്ള ചരക്കുവാഹനങ്ങൾ അതിർത്തിയിൽ തടയില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തമിഴ്നാട് ചീഫ് സെക്രട്ടറി ഉറപ്പുനൽകിയിട്ടുണ്ട്.
ബസുകളിൽ ദീർഘദൂരയാത്രകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. വിമാനത്താവളങ്ങളിൽ എത്തുന്നവർ എഴുതിനൽകുന്ന ഡിക്ലറേഷൻ ലംഘിച്ചാൽ കർശന നടപടിയെടുക്കും.
കടകൾ അടയ്ക്കാൻ പോകുന്നുവെന്നുൾപ്പെടെ അനാവശ്യ പ്രചാരണങ്ങൾ നടത്തരുത്.
ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും അവശ്യവസ്തുക്കൾ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യജീവിതം ഉറപ്പാക്കിക്കൊണ്ടുള്ള പ്രതിരോധമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വ്യാപാരി വ്യവസായി സംഘടനകളുടെ യോഗം തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്. വ്യാപാരികൾ ഹോം ഡെലിവറി സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണം.
ശാരീരിക അകലം പാലിക്കൽ വളരെ പ്രധാനമാണെന്നും അത് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് കർശനമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹാർബറുകളിൽ മത്സ്യലേലതിരക്കൊഴിവാക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി വില കണക്കാക്കി മത്സ്യം വിൽക്കും.
നവമാധ്യമങ്ങളിൽ ഇടപെടുന്നവർ രോഗവ്യാപനം തടയാനുള്ള പ്രചാരണങ്ങളാണ് നടത്തേണ്ടത്.

ക്വാലാലമ്പൂരിൽ കുടുങ്ങിയ 250 വിദ്യാർഥികളെ നാട്ടിലെത്താൻ നടപടിയെടുക്കണമെന്ന് അഭ്യർഥിച്ച് കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. ബാങ്കുകളിലെ നാലുശതമാനം പലിശയുള്ള സ്വർണപണയ വായ്പ തിരിച്ചടവിനുള്ള തീയതി ജൂൺ 30 വരെ നീട്ടണമെന്ന് സംസ്ഥാന ബാങ്കേഴ്സ് ഉപസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രിക്ക് കത്തയക്കും. ബാങ്കുകളിലെ തിരക്കൊഴിവാക്കുന്ന നിലയിൽ സമയം ക്രമീകരിക്കണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതൽ സാമ്പിളുകൾ പരിശോധിക്കാൻ സംസ്ഥാനത്തെ മൂന്നു സർക്കാർ മെഡിക്കൽ കോളേജുകളിൽ കൂടുതൽ ഷിഫ്റ്റ് ഏർപ്പെടുത്തും. ആവശ്യമായ സൗകര്യങ്ങളുള്ള സ്വകാര്യ ലാബുകളെയും ടെസ്റ്റിംഗ് സാങ്കേതിക വിദ്യയുള്ള സ്വകാര്യ സ്ഥാപനങ്ങളെയും സഹകരിപ്പിക്കാൻ നടപടിയെടുക്കും.
രോഗനിർണയത്തിന് റാപ്പിഡ് ടെസ്റ്റ് സംവിധാനത്തിന് ഐ.സി.എം.ആറിന്റെ അനുമതി ലഭിക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share: