തൊഴിൽ രഹിതരും തൊഴിൽ അവസരങ്ങളും 

Share:
രാജൻ പി തൊടിയൂർ
കേരളത്തിൽ തൊഴിൽ രഹിതരുടെ എണ്ണം കൂടുകയാണ്.
 35 ലക്ഷത്തില്‍ കൂടുതല്‍ പേർ തൊഴിലന്വേഷകരായി സംസ്ഥാനത്തുണ്ട് എന്നു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു പറയുന്നൂ.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തതനുസരിച്ച് തൊഴില്‍ വകുപ്പ് തയ്യാറാക്കിയ പട്ടിക പ്രകാരം 35,17,411 പേരാണ് സംസ്ഥാനത്ത് തൊഴിലിന് വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പുതിയ കണക്കനുസരിച്ച് ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലധികമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. 10.5 % ആണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്.
ദേശീയ തൊഴിലില്ലായ്മ നിരക്ക് 3.9 % ആണ്.
തൊഴിലിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവരിലേറെയും സ്ത്രീകളാണ്. 22,21,034 പേര്‍. 12,96,377 പുരുഷന്‍മാരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള ജില്ല തിരുവനന്തപുരമാണ്.
ഇവിടെ രജിസ്റ്റര്‍ ചെയ്ത 5,26,555 പേരില്‍ 3,32,981 പേര്‍ സ്ത്രീകളാണ്. 1,93,574 പേര്‍ പുരുഷന്‍ന്മാരുമാണ്. കൊല്ലത്ത് 3,65,044 പേരില്‍ 2,28,916 സ്ത്രീകളും 1,36,128 പുരുഷന്മാരുമുണ്ട്.
ആലപ്പുഴ- 2,89,616 പേരില്‍ 1,75,895 സ്ത്രീകളും 1,13,721 പേര്‍ പുരുഷന്‍മാരാണ്.
പത്തനംതിട്ടയില്‍ 1,22,367 പേരില്‍ 76,503 സ്ത്രീകളും 45,864 പുരുഷന്‍മാരും.
കോട്ടയത്ത് 2,26,760 പേരില്‍ 1,38,707 സ്ത്രീകളും 88,053 പുരുഷന്‍മാരും.
ഇടുക്കിയില്‍ 1,07,756 പേരില്‍ 64,074 സ്ത്രീകളും 43,682 പുരുഷന്‍മാരുമാണ്.
എറണാകുളത്ത്- 3,28,123 പേരില്‍ 2,03,381 സ്ത്രീകളും, 1,24,742 പുരുഷന്‍മാരുമാണ്.
തൃശൂരില്‍ 2,79,369 പേരില്‍ 1,85,652 സ്ത്രീകള്‍, 93,717 പുരുഷന്‍മാര്‍.
പാലക്കാട് 2,40,275 പേരില്‍ 1,48,796 സ്ത്രീകള്‍ , 91,479 പുരുഷന്‍മാര്‍
മലപ്പുറത്ത് 2,69,434 പേരില്‍ 1,70,900 സ്ത്രീകള്‍ 98,534 പുരുഷന്‍മാര്‍.
കോഴിക്കോട്ട് 3,70,560 പേരില്‍ 2,43,718 സ്ത്രീകള്‍ 1,26,842 പുരുഷന്‍മാര്‍.
വയനാട്ടില്‍ 97,460 പേരില്‍ 59,093 സ്ത്രീകളുണ്ട്. 38,367 പുരുഷന്മാരും.
കണ്ണൂരില്‍ 2,01,720 പേരില്‍ 1,33,064 സ്ത്രീകളും 68,656 പുരുഷന്‍മാരും
കാസര്‍കോട് 92,372 പേരില്‍ 59,354 സ്ത്രീകളും 33,018 പുരുഷന്മാരും തൊഴില്‍ രഹിതരാണ്.
പ്രഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 1,27,773 പേരാണ് തൊഴില്‍ രഹിതരായി രജിസ്റ്റര്‍ ചെയ്തത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിവിധ തസ്തികകളിലായി 810 പേര്‍ക്ക് ഇവിടെ നിയമനം നല്‍കിയിട്ടുണ്ട്.
തൊഴിലില്ലാത്തവരുടെ കണക്കെടുത്തതില്‍ 4057 പേര്‍ നിരക്ഷരരാണ്.
3,63,688 പേര്‍ എസ്്.എസ്.എല്‍.സിക്ക് താഴെയും. 20,02,675 പേര്‍ എസ്്.എസ്.എല്‍.സിയും വിദ്യാഭ്യാസം ഉള്ളവരാണ്.
7,81,823 പേര്‍ പ്ലസ്ടു, 2,95,551 ബിരുദവും 69617 പേര്‍ ബിരുദാനന്തര ബിരുദവും ഉള്ളവരാണ്.
രണ്ട് വര്‍ഷത്തിനിടെ തിരുവനന്തപുരം-2,556, കൊല്ലം-1,259 , ആലപ്പുഴ- 1,670, പത്തനംതിട്ട -761, കോട്ടയത്ത് -1,213, ഇടുക്കി- 793, എറണാകുളം 2,904, തൃശൂര്‍- 1,221, പാലക്കാട് -1,340, മലപ്പുറം- 1,471, കോഴിക്കോട്ട്- 2,111, വയനാട് 805, കണ്ണൂര്‍- 1,004, കാസര്‍ഗോഡ് 823 പേര്‍ എന്നിങ്ങനെ 19,931 പേര്‍ക്ക് എംപ്ലോയ്മെന്റ് വഴി തൊഴില്‍ നല്‍കിയതായി സര്‍ക്കാര്‍ പറയുന്നു.
ഇതില്‍ ഫുള്‍ടൈം റെഗുലര്‍ ആയി 5,776 പേര്‍ക്കും പാര്‍ട് ടൈം റെഗുലര്‍ ആയി 6,781 പേര്‍ക്ക് സ്ഥിരനിയമനം നല്‍കിയിട്ടുണ്ടെന്നും തൊഴില്‍ വകുപ്പ് വിശദീകരിക്കുന്നു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ജോലികളില്‍ ഒന്ന് മാത്രമാണ് സർക്കാർ സ്ഥാപനങ്ങൾ അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ശുപാര്‍ശ ചെയ്യുക എന്നത്.
മറ്റ് ജോലികള്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ലോണുകള്‍, സെല്‍ഫ് എന്‍ട്രപ്രണര്‍ഷിപ്പ് ഉള്ള ആളുകള്‍ക്ക് അത് ഡെവലപ്ചെയ്യാന്‍ വേണ്ടിയുള്ള ലോണുകൾ എന്നിവക്ക് സഹായിക്കുക എന്നതാണ്.
സ്‌കൂളുകളില്‍ പോയി കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ നടത്തുന്ന സംവിധാനമുണ്ട്.
അനധികൃതമായി സര്‍ക്കാര്‍ ഓഫീസുകളിലോ മറ്റോ നിയമനങ്ങള്‍  നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനമുണ്ട്.
അറിയിക്കപ്പെടുന്ന ഒഴിവിലേക്കാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആളുകളെ അയച്ചുകൊടുക്കുക. സീനിയറായ ക്വാളിഫിക്കേഷനുള്ള ആളുകളെ അയക്കും. സര്‍ക്കാര്‍ മേഖലകളില്‍ തൊഴില്‍ ഒഴിവുകള്‍ കുറവാണ്. ആളുകള്‍ക്കനുപാതമായ തൊഴില്‍ ഇവിടെയില്ല. അടുത്തകാലത്തായി സ്വകാര്യ മേഖലയില്‍ കൂടുതല്‍ ഒഴിവുകളുണ്ട്. അവിടേക്ക് ആളുകളെ എത്തിക്കാനുള്ള ജോബ് ഡ്രൈവുകളും മറ്റും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നടത്തുന്നുണ്ട്.
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് കാലഹരണപ്പെട്ടിരിക്കുകയാണെന്നും തൊഴിലില്ലായ്‌മ വേതനം നൽകുന്നതിനുള്ള സ്ഥാപനം മാത്രമാണതെന്നും കേരളത്തിലെ ഉദ്യോഗാർഥികൾ കരുതുന്നുണ്ട്. അവർ കൂടുതൽ വിശ്വസിക്കുന്നത് കേരള പബ്ലിക് സർവീസ് കമ്മീഷനെയാണ്.
പബ്ലിക് സർവീസ് കമ്മീഷനിൽ തൊഴിലിനായി രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ എണ്ണം 45 ലക്ഷത്തിന് മുകളിലാണ്.
കഴിഞ്ഞ തവണ എൽ ഡി ക്ലർക്ക് പരീക്ഷ എഴുതാൻ അപേക്ഷിച്ചവരുടെ എണ്ണം 18 ലക്ഷമാ
യിരുന്നു.
ഇപ്പോൾ മെയ് 26 ന് നടക്കാൻ പോകുന്ന കോൺസ്റ്റബിൾ പരീക്ഷക്ക് ആറര ലക്ഷം അപേക്ഷകരാണുള്ളത്. അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്തത് മൂലമുണ്ടാവുന്ന ചെലവും ബുദ്ധിമുട്ടും ഒഴിവാക്കാന്‍ ലക്ഷ്യമിട്ടു പി.എസ്.സി ഹാള്‍ടിക്കറ്റ് കണ്‍ഫര്‍മേഷന്‍ സംവിധാനം  മെയ് 26ന് നടക്കുന്ന സിവില്‍ പൊലീസ് ഒഫിസര്‍ പരീക്ഷ മുതല്‍ നിലവില്‍ വരുമെന്ന് ചെയര്‍മാന്‍ എം.കെ സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു കഴിഞ്ഞു..മെയ് 20 വരെ കണ്‍ഫര്‍മേഷന്‍ നടത്താം.
അപേക്ഷിക്കുന്ന നിരവധി പേര്‍ പരീക്ഷയെഴുതാന്‍ എത്താറില്ല. ഇത് മൂലമുണ്ടാവുന്ന അധിക ചെലവും കൂടുതലായി പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതും ഒഴിവാക്കാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. പരീക്ഷ എഴുതും എന്ന് പി.എസ്.സി വെബ്‌സൈറ്റില്‍ ഉറപ്പ് നല്‍കിയാല്‍ മാത്രമേ ഹാള്‍ടിക്കറ്റ് നല്‍കുകയുള്ളൂ. പരീക്ഷാ തിയ്യതിയുടെ 70 ദിവസം മുമ്പേ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിക്കും. കണ്‍ഫര്‍മേഷന്‍ നടത്തേണ്ട തിയ്യതി എസ്.എം.എസ് വഴി ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുകയും ചെയ്യും.
വ്യാപകമായ രീതിയിൽ പോലീസ് ഓഫീസർ പരീക്ഷയിൽ കോപ്പിയടി ഉണ്ടാകാൻ സാദ്ധ്യത ഉണ്ടെന്ന് പരാതിയെത്തുടർന്നാണ് പ്രവേശന ടിക്കറ്റ് വിതരണം ചെയ്യുന്നതിൽ പുതിയ സംവിധാനം ഏർപ്പെടുത്തിയത്.
ഒരുമിച്ചു , ഒരേ സമയം ഓൺലൈനിൽ രജിസ്റ്റർ ചെയ്തു അടുത്തടുത്ത് സീറ്റുറപ്പിക്കുകയും കോപ്പിയടിച്ചു ഒരേപോലെ റാങ്ക് ലിസ്റ്റിലെത്തി ജോലി കരസ്ഥമാക്കുകയും ചെയ്തവരെക്കുറിച്ചുള്ള പരാതി പി എസ് സി ക്ക് ലഭിച്ചത് ഫയർമാൻ ട്രെയിനി പരീക്ഷയിലാണ്. കോപ്പിയടിച്ചതായി വ്യക്തമായ തെളിവുകളില്ലാത്ത കാരണം പരാതിയിൽ നടപടിയെടുത്തില്ല. എന്നാൽ പോലീസ് ഓഫീസർ പരീക്ഷയിൽ അത് ആവർത്തിക്കാനുള്ള സാദ്ധ്യത മുൻകൂട്ടി അറിഞ്ഞത് മൂലം പുതിയ സംവിധാനം പി എസ് സി സ്വീകരിക്കുകയാരുന്നു. തീർച്ചയായും അഭിനന്ദനാർഹം തന്നെ ആ തീരുമാനം.
എന്നാൽ പി എസ് സി കണ്ണടക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്.
ഓരോ ഉദ്യോഗാർത്ഥിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
അറിയാത്തതുകൊണ്ടുമാത്രം നഷ്ടമാകുന്ന അവസരങ്ങൾ.
അറിയാത്തതുകൊണ്ട് മാത്രം കൈമോശം വരുന്ന തൊഴിലുകൾ.
(തുടരും)
Share: