പ്രധാനമന്ത്രിയുടെ പദ്ധതികൾക്ക് തുരങ്കം വെക്കുന്നതാരാണ്?

Share:

പ്രധാനമന്ത്രിയുടെ ധീരമായ നടപടിയിലൂടെ കഴിഞ്ഞ മുപ്പതു ദിവസങ്ങൾക്കുള്ളിൽ ബാങ്കുകളിലേക്ക് ഒഴുകിയെത്തിയത് 11ലക്ഷം കോടിയോളം രൂപയാണ്.
അനധികൃതമായി പണം ശേഖരിച്ചു വെച്ചിട്ടുള്ളവർ , കള്ളനോട്ട് സംഘങ്ങൾ ,ഭീകര പ്രവർത്തകർ, ഇന്ത്യയിലെ 133 കോടി ജനങ്ങൾക്ക് ഒരുപോലെ അവകാശപ്പെട്ട സമ്പത്തു സ്വന്തക്കാർക്ക് വേണ്ടി അനധികൃതമായി കൂട്ടിവെച്ചിട്ടുള്ള രാഷ്ട്രീയക്കോമരങ്ങൾ – ഇത്തരക്കാർക്ക് കൂച്ചുവിലങ്ങിടാൻ പ്രധാനമന്ത്രി നടത്തിയ ശക്തമായ നിലപാടിന്റെ പരിണിത ഫലമാണ് നാമിവിടെ കാണുന്നത്. മാറ്റത്തിലേക്കുള്ള യാത്രയിൽ ദുര്ഘടങ്ങൾ സ്വാഭാവികം. അത് നേരിടാൻ സാധാരണക്കാർ തയ്യാറാണ്. വരും കാല നന്മ്മക്ക് വേണ്ടി, വരും തലമുറയുടെ സമൃദ്ധിയ്ക്ക് വേണ്ടിയാണ് ക്യു നിൽക്കുന്നതെന്നും വെയിൽ കൊള്ളുന്നതെന്നും അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വപ്നം കാണുന്നത് 133 കോടി ജനങ്ങളിൽ 90 ശതമാനം വരുന്ന സാധാരണക്കാരന്റെ ഇന്ത്യയാണെന്ന യാഥാർഥ്യം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു നവംബർ എട്ടിന് നടത്തിയ പ്രസ്താവന. പത്തു ശതമാനത്തിൽ താഴെ വരുന്ന അഴിമതിക്കാരെയും കള്ളപ്പണക്കാരെയും കള്ളനോട്ടുകാരെയും അതിനൊക്കെ പിന്തുണ നല്കിക്കൊണ്ടിരുന്ന ഒരുകൂട്ടം രാഷ്ട്രീയക്കാരെയും ഈ പ്രസ്താവന അക്ഷരാർഥത്തിൽ ഞെട്ടിച്ചു എന്നതിന് തർക്കമില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ, 38 വർഷങ്ങൾക്കു മുൻപ്,കള്ളപ്പണവും കള്ളനോട്ടും സാമാന്യ ജനജീവിതത്തിൽ ഇത്രയധികം വിള്ളൽ വീഴ്ത്തുന്നതിനും എത്രയോ മുൻപ്, 1978 ൽ മൊറാർജി ദേശായിയെപ്പോലുള്ള രാജ്യസ്നേഹിയും അഴിമതിക്കും സ്വജന പക്ഷപാതത്തിനും അതീതനായ ഒരാൾക്ക് മാത്രമേ ഇത്രയും ധീരമായ ഒരു നടപടി സ്വീകരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഇന്ത്യയിൽ മറ്റൊരു പ്രധാനമന്ത്രിക്കും ഇന്നേവരെ നടത്താൻ കഴിയാത്ത ധീരമായ , വിപ്ലവകരമായ തീരുമാനമാണ് ഒറ്റരാത്രിയിലെ അമ്പരപ്പിക്കുന്ന പ്രസ്താവനയിലൂടെ നരേന്ദ്രമോദി നടത്തിയത്. ജനാധിപത്യ ഇന്ത്യയിൽ കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഒരാളെക്കൊണ്ടും സാധിക്കാത്തതും ഇനി ഒരാൾക്കും നടപ്പാക്കാൻ കഴിയാത്തതുമായ തീരുമാനമാണ് നരേന്ദ്രമോദിയുടേതെന്നു സാധാരണക്കാർക്കും മനസ്സിലായി എന്നതാണ് പദ്ധതിക്ക് ലഭിച്ച പിന്തുണയിലൂടെ മനസ്സിലാക്കേണ്ടത്.
സ്വജന പക്ഷപാതവും അഴിമതിയും കള്ളപ്പണവും കള്ളനോട്ടും ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെയും സാമ്പത്തിക സംവിധാനത്തെയും അടിമുടി വികൃതമാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ആരെയും ഞെട്ടിപ്പിക്കുന്ന പ്രസ്താവന പുറത്തു വന്നത്. സ്വന്തം കുടുബാങ്ങൾക്കു വേണ്ടിയോ മക്കൾക്ക് വേണ്ടിയോ , ജനാധിപത്യ സംവിധാനം നൽകുന്ന രാഷ്ട്രീയ സ്വാധീനവും സൗകര്യങ്ങളും ദുരുപയോഗ പ്പെടുത്തുകയില്ല എന്ന് തീരുമാനിച്ചുറച്ച ഒരാൾക്ക് മാത്രമേ ഇത്തരമൊരു തീരുമാനത്തിലെത്താൻ കഴിയൂ. ഇൻഡ്യാ മഹാരാജ്യത്തിന്റെ സാമ്പത്തിക, വ്യാവസായിക, വൈറ്ജ്ഞാനിക, സ്രോതസ്സുകൾ മുഴുവൻ അഴിമതിക്കാരുടെയും കള്ളപ്പണക്കാരുടെയും രാഷ്ട്രീയക്കോമരങ്ങളുടെയും കൈപ്പിടിയിലായ സാഹചര്യത്തിലാണ് , അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ പോരാടുന്ന പ്രധാനമന്ത്രിയുടെ തീരുമാനം . നവംബർ 8 ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച 2652 നമ്പർ ഉത്തരവ് പ്രകാരം 500 -1000 നോട്ടുകൾ പിൻവലിക്കുന്നതിലൂടെ 10 ലക്ഷം കോടി രൂപ ബാങ്കുകളിൽ എത്തുമെന്നാണ് അറ്റോർണി ജനറൽ സുപ്രീം കോടതിക്ക് നൽകിയ വിവരം. എന്നാൽ അത് 11 ലക്ഷം കോടിയായി . പ്രധാനമന്ത്രിയുടെ ധീരമായ നടപടിയിലൂടെ കള്ളപ്പണവും കള്ളനോട്ടും നിയന്ത്രിക്കാൻ കഴിഞ്ഞു എന്നുമാത്രമല്ല ബാങ്കുകൾ സമ്പന്നമാകുകയും ചെയ്തു. എന്നാൽ സാധാരണക്കാരെ ലക്ഷ്യമിട്ടുകൊണ്ട് പ്രധാനമന്ത്രി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ പരാജയപ്പെടുത്താൻ എന്തുകൊണ്ട് കേരളത്തിലെ ബാങ്കുകൾ ശ്രമിക്കുന്നു എന്നതിനെ ക്കുറിച്ചുകൂടി അന്വേഷിക്കേണ്ട സമയമാണിത്.
പ്രധാന മന്ത്രിയുടെ പല പദ്ധതികളും ബാങ്കുകളുടെ സേവനം ജനങ്ങൾക്ക് പരമാവധി പ്രയോജനപ്രദമാക്കണമെന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടുള്ളതാണ്. കൊള്ളപ്പലിശക്കാരിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാനും നാടിന്റെ വികസന പദ്ധതികളിൽ പരമാവധി ആളുകളെ പങ്കെടുപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പല പദ്ധതികളും സുഖശീതളമായ അന്തരീക്ഷത്തിൽ ജോലി (?) ചെയ്ത് പെൻഷൻ വാങ്ങി കാലം കഴിക്കണമെന്നുദ്ദേശിക്കുന്ന ബാങ്ക് ജീവനക്കാരുടെ നിസ്സഹകരണം കൊണ്ട് അല്ലെങ്കിൽ സ്വാർത്ഥമോഹം കൊണ്ട് പാളം തെറ്റുന്ന കാഴ്ച യാണ് ഇവിടെ കാണാൻ കഴിയുന്നത്.
സാധാരണക്കാർക്ക് കുറഞ്ഞ പലിശക്ക് പത്തു ലക്ഷം രൂപ വരെ വായ്പയായി നൽകാൻ ഉദ്ദേശിച്ചുകൊണ്ട് നടപ്പാക്കാൻ ലക്ഷ്യമിട്ട ‘മുദ്ര’ പദ്ധതി . ഓരോ ബാങ്കും പ്രതിവർഷം രണ്ട് പട്ടിക ജാതി – പട്ടിക വിഭാഗക്കാർക്കും ഒരു വനിതാ സംരംഭസംരഭക്കും പത്തു ലക്ഷം മുതൽ ഒരു കോടി രൂപ വരെ വായ്പയായി നൽകാൻ ഉദ്ദേശിച്ച ‘സ്റ്റാൻഡപ് ഇന്ത്യ’ . ( ഈ പദ്ധതിയിലൂടെ ഒരു ലക്ഷം ബാങ്കുകളിലൂടെ പ്രതിവർഷം മൂന്നു ലക്ഷം വ്യവസായങ്ങൾ നാട്ടിൽ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രധാനമന്ത്രി സ്വപ്നം കണ്ടത്). യുവ സംരഭകർക്കായുള്ള ‘സ്റ്റാർട്ട് അപ്പ് ‘ ഇന്ത്യ പദ്ധതി. പദ്ധതികൾ പ്രഖ്യാപിച്ചു ഒരു വര്ഷം കഴിഞ്ഞിട്ടും ഒരാൾക്ക് പോലും സഹായം നൽകാത്ത ബാങ്കുകൾ കേരളത്തിൽ ഉണ്ടെന്നുള്ളതാണ് യാഥാർഥ്യം.
സാധാരണ ജനങ്ങൾക്ക് , സ്വകാര്യ പണമിടപാടുകളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും മോചനം നല്കുന്നതിനുവേണ്ടി ആരംഭിച്ച പദ്ധതിയാണ് ‘മുദ്ര’ വായ്പ പദ്ധതി. 50,000 രൂപമുതൽ 10 ലക്ഷം രൂപ വരെ വസ്തു ഈട് നൽകാതെ ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ സ്ത്രീകൾക്കും പരമ്പരാഗത തൊഴിലാളികൾക്കും വായ്പയായി നൽകണം എന്ന നിർദ്ദേശത്തോടെ കേന്ദ്ര ഗവൺമെൻറ് ആരംഭിച്ച പദ്ധതിയിലൂടെ എത്ര ആളുകൾക്ക് കേരളത്തിലെ ബാങ്കുകൾ ധനസഹായം നൽകി എന്നന്വേഷിക്കുമ്പോഴാണ് – “പ്രധാന മന്ത്രിക്കങ്ങനെ പറയാം ” – എന്ന മറുപടി ബാങ്ക് മേധാവികളിൽ നിന്നും സാധാരണക്കാർ കേൾക്കേണ്ടി വരുന്നത്. പ്രധാന മന്ത്രി കുറെ കാര്യങ്ങൾ വെറുതെ പറയുന്നു എന്നാണവർ പ്രചരിപ്പിക്കുന്നത്. ‘മറ്റൊരു തട്ടിപ്പ്’ എന്നുപോലും വിശേഷിപ്പിക്കാൻ അവർ മടി കാട്ടുന്നില്ല. അവർക്കുള്ള മറുപടികൂടെയാണ് നോട്ടു പിൻവലിക്കൽ പ്രസ്താവനയും അതിൽ അഴിമതിയും കള്ളത്തരവും കാട്ടിയവർക്കെതിരെയുള്ള സി ബി ഐ അന്വേഷണവും.
തൊഴിൽ നഷ്ടപ്പെട്ട പരമ്പരാഗത തൊഴിലാളികൾക്ക്, കർഷകർക്ക്, സ്വര്ണപ്പണിക്കാർക്ക് , ഇരുമ്പ് പണിക്കാർക്ക് , തടിപ്പണിക്കാർക്ക് , ശില്പികൾക്ക് , ചെമ്പ് പണിക്കാർക്ക്, വിഗ്രഹ നിർമ്മാതാക്കൾക്ക്, ആറന്മുള കണ്ണാടിയുണ്ടാക്കുന്നവർക്ക് , കൈത്തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് പ്രയോജന പ്രദമായ ഈ പദ്ധതികൾ കേരളത്തിലെ ബാങ്കുകൾ നടപ്പാക്കാത്തത് എന്തുകൊണ്ടാണ് ?
മുൻ പ്രസിഡന്റ് എ പി ജെ അബ്ദുൽ കലാം പറഞ്ഞ ഒരു വാചകമാണ് പെട്ടന്ന് മനസ്സിലെത്തുന്നത്: ” നമ്മുടെ സിവിൽ സെർവിസിൽ ഉദ്യോഗസ്ഥർക്കുള്ള ജോലി സുരക്ഷ അധികമായിപ്പോയി. ഒന്നും ചെയ്തില്ലെങ്കിലും അവർക്ക് ജോലിയിൽ തുടരാം. ശമ്പളവും പെൻഷനും കിട്ടും. ജോലിയിൽ പ്രവേശിക്കുന്ന ദിവസം മുതൽ സുരക്ഷിതമായി പെൻഷൻ വാങ്ങുത്തതിനെ കുറിച്ചാണവർ ചിന്തിക്കുന്നത്. അവർ ക്രിയാത്മകമായി ഒന്നും ചെയ്യാൻ തയ്യാറാകുന്നില്ല.”
കോടികൾ കള്ളപ്പണമായുണ്ടാക്കുന്ന സ്വകാര്യ പണമിടപാട് കമ്പനികളുടെ കൈക്കൂലി വാങ്ങി, സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് തുരങ്കം വെക്കുന്ന ബാങ്ക് മേധാവികൾക്കെതിരെ സാധാരണ ജനങ്ങൾ ഉണർന്നെഴുന്നേൽക്കേണ്ട സമയമായി. പരസ്പരം തല്ലുകൂടുന്ന ജനകീയ സംഘടനകൾ ഇത്തരം പ്രശ്നങ്ങളിലേക്ക് ഇറങ്ങിവരാത്തതെന്തുകൊണ്ട്?
വിദേശ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ദശകോടികൾ വ്യവസായത്തിന്റെ സാധ്യത നോക്കി ഇന്ത്യയിൽ നിക്ഷേപിക്കുമ്പോൾ /കടം നൽകുമ്പോൾ നമ്മുടെ ബാങ്കുകൾ ലക്ഷങ്ങൾ നൽകാൻ മടികാട്ടുന്നു. സർക്കാർ പറയുന്നു നിങ്ങൾ സാധ്യതകൾ പഠിച്ചു ഒരു കോടി രൂപവരെ വസ്തു ഈടില്ലാതെ വായ്പ കൊടുക്കൂ. പുതിയ സംരംഭങ്ങൾ ഇവിടെ ഉണ്ടാകട്ടെ.
ലീഡ് ബാങ്ക് മാനേജർ പറയുന്നു: ” എനിക്ക് പുതിയ വ്യവസായങ്ങളെ കുറിച്ചൊന്നും അറിയില്ല. ഐ ടി അറിയില്ല. കംപ്യൂട്ടർ അറിയില്ല. വി സി ഫണ്ടിംഗ് അറിയില്ല. എന്റെ കൂടെയുള്ളവർക്കും. ഞങ്ങൾക്ക് പരമ്പരാഗത രീതി വിട്ടു ഒന്നും ചെയ്യാൻ പറ്റില്ല.”
“അപ്പോൾ ലോകം മുഴുവൻ സഞ്ചരിച്ചു, ഈ പ്രായത്തിലും ഓടിനടന്നു വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് , ഇന്ത്യയെ ഒരു സമ്പന്ന രാജ്യമാക്കാമെന്നു പ്രധാനമന്ത്രി പറയുന്നതോ”?
” അതൊന്നും നമുക്കറിയില്ല”
“അപ്പോൾ അങ്ങ് പത്രവും വായിക്കാറില്ലേ ?”
“അല്ല സാർ , സുരക്ഷിതമായൊന്നു പെൻഷൻ പറ്റിക്കോട്ടെ”
” അപ്പോൾ അങ്ങ് സുരക്ഷിതമായി പെൻഷൻ വാങ്ങാനായാണ് ഇത്രയും കാലം ഈ കസേരയിൽ ഇരുന്നത്?”
” പ്ലീസ് ” – അദ്ദേഹം യാചിക്കുകയാണ് .
ഇത് പെന്ഷനോനടുത്തു നിൽക്കുന്ന ലീഡ് മാനേജരുടെ വാക്കുകളാണെങ്കിൽ ചെറുപ്പക്കാരുടെ രീതികൾക്കും മാറ്റമില്ല. അപേക്ഷ നൽകുന്നതിനെ അവർ പരിഹസിക്കുന്നു. അതിനെക്കുറിച്ചു പഠിക്കാൻ അവർ ഒരുക്കമല്ല. അപേക്ഷ നൽകിയതായി രേഖ പോലും നൽകാൻ അവർ തയ്യാറല്ല. പോലീസ് സ്റ്റേഷനിൽപ്പോലും പരാതിക്ക് രസീത് നൽകുന്ന കാലഘട്ടത്തിലാണിതെന്ന് നാമോർക്കണം. അത്രമാത്രം നിസ്സഹരണമാണ് പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയോട് കേരളത്തിലെ ബാങ്കുകൾ കാട്ടുന്നത്.
ജോലിയിലെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നമ്മുടെ ബാങ്ക് മാനേജർമാർ തയ്യാറല്ല. സാധ്യതകൾ പഠിക്കാൻ തയ്യാറല്ല. അപേക്ഷകൾ വായിച്ചു നോക്കാൻ ഒരുക്കമല്ല. മറുപടി നൽകാൻ തയ്യാറല്ല.
എന്തിനു വേണ്ടിയാണോ ശീതീകരിച്ച മുറിയിൽ , സുഖ ശീതളിമയിൽ അവരെ ഇരുത്തിയിരിക്കുന്നത് , എന്തിനുവേണ്ടിയാണോ ഭരിച്ച ശമ്പളം അവർക്ക് നൽകുന്നത്, എന്തിനു വേണ്ടിയാണോ ശരാശരി ഇൻഡ്യാക്കാരന്റെ പ്രതിശീർഷ വരുമാനത്തിന്റെ പത്തിരട്ടി പെൻഷൻ നൽകുന്നത്, അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഇവർക്കാകുന്നില്ലെങ്കിൽ :
“:എന്തിന് വേണ്ടിയാണീ ബാങ്കുകൾ?”
എങ്ങിനെയാണ് സാർ, ഇവിടെ പുതിയ സംരംഭങ്ങൾ ഉണ്ടാകുന്നത് ?
ചെറുപ്പക്കാരുടെ സ്വപ്നങ്ങൾ പൂവണിയുന്നത് ?
തൊഴിൽ നഷ്ടപ്പെട്ട വിദേശ മലയാളിയുടെ വീട്ടിൽ തീ പുകയുന്നത്?
എങ്ങനെയാണ് പരമ്പരാഗത തൊഴിലാളികൾ സംരക്ഷിക്കപ്പെടുന്നത്?
എ പി ജെ സ്വപ്നം കണ്ട 2020 ലെ ഇന്ത്യ ഉണ്ടാകുന്നത് ?
എങ്ങനെയാണ് പ്രധാനമന്ത്രി സ്വപ്നം കാണുന്ന വികസിത രാജ്യം ഉണ്ടാകുന്നത്?
കേരത്തിലെ ബാങ്കുകൾ നവീകരണത്തിന്റെ ഘട്ടത്തിലാണിപ്പോൾ.
മിക്ക ബാങ്കുകളും ശീതീകരിച്ചു ജീവനക്കാർക്ക് സുഖകരമായി ജോലിചെയ്യാനുള്ള സാഹചര്യമൊരുക്കിക്കഴിഞ്ഞു.
നമ്മുടെ ഗ്രാമങ്ങളിൽപ്പോലും അവർ സുഖകരമായ അവസ്ഥയിലായി. ഏറ്റവും സുഖകരമായ അവസ്ഥയിൽ ജീവിക്കുന്നതിനുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും അവർക്ക് ലഭിക്കുന്നുണ്ട്.
ബാങ്കുകളിൽ തിരക്ക് കൂടി.
ഭാരതത്തിലെ എല്ലാ വ്യക്തികൾക്കും ബാങ്ക് അക്കൗണ്ട് എന്ന പദ്ധതി കൂടിയായപ്പോൾ ബാങ്കുകളിൽ നിന്ന് തിരിയാൻ ഇടമില്ലലാത്ത അവസ്ഥയായി .ബിസിനസ് കൂടി.
കൂടുതലും വിദേശ നാടുകളിൽ നിന്നും എത്തുന്ന പണം പിൻ വലിക്കാനെത്തുന്നവരെടേതാണെന്നതാണ് മറ്റൊരു യാഥാർഥ്യം.
വിദേശ മലയാളികളുടേതായി കേരളത്തിലെത്തുന്നത് ഒരു ലക്ഷം കോടിയിലേറെ രൂപയാണ്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ വര്ഷം വിദേശ നിക്ഷേപം 1 ,09 ,603 കോടി രൂപ. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ മൂന്നിലൊന്നു തുകയാണിത്. കേരളത്തിലെ 24 ലക്ഷം കുടുംബങ്ങൾ ഈ പണത്തെ ആശ്രയിച്ചു കഴിയുന്നു . ഏകദേശം 80 ലക്ഷത്തോളം ആളുകൾ!
കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ മൂന്നിലൊന്നു, വിദേശമലയാളികൾ അയക്കുന്ന പണമാണ്. അടുത്തവർഷം കേരളത്തിലെ വിദേശ മലയാളികളുടെ നിക്ഷേപം ഒന്നര ലക്ഷം കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിൽ ആകെ ലഭിക്കുന്ന എൻ ആർ ഐ നിക്ഷേപത്തിന്റെ 40 % കേരളത്തിലാണ് എത്തുന്നത്. എന്നാൽ കേരത്തിലെ ബാങ്കുകൾ വിദേശ മലയാളികളുടെ എത്ര സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട് എന്ന കണക്കെടുക്കുമ്പോഴാണ് ലക്ഷം കോടി രൂപ പ്രതിവർഷം നാട്ടിലേക്കയക്കുന്ന ഒരു ജനവിഭാഗത്തോട് ഇവിടത്തെ ബാങ്കുകൾ കാട്ടുന്ന അവഗണന വ്യക്തമാകുന്നത്. വിദേശ മലയാളികൾ ഏറ്റവും കൂടുതൽ പണമയക്കുന്നത് , കേരളത്തിന്റെ സ്വന്തം ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലേക്കാണ്. കഴിഞ്ഞ വര്ഷം അൻപതിനായിരം കോടി രൂപയാണ് എസ് ബി ടിയിൽ വിദേശ മലയാളികളുടേതായി എത്തിയത്.
തൊഴിൽ നഷ്ടപ്പെട്ടു നാട്ടിൽ എത്തിയ വിദേശ മലയാളികളെ സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിയിട്ടുണ്ട്. തൊഴിൽ നഷ്ടപ്പെട്ട വിദേശ മലയാളികൾ പദ്ധതികളുമായി ഇപ്പോഴും ബാങ്കുകൾ കയറി ഇറങ്ങുന്നു.
ബാങ്കുകളുടെ സഹകരണമില്ലാതെ ഒരു പദ്ധതിയും വിജയകരമായി നടപ്പാക്കാൻ കഴിയില്ല എന്ന് ഏവർക്കുമറിയാം.
വിദേശമലയാളികളുടെ എത്ര പദ്ധതികൾക്ക് ബാങ്കുകൾ സഹായം നൽകിയിട്ടുണ്ട് എന്നന്വേഷിക്കുമ്പോഴാണ് മുകളിൽ സൂചിപ്പിച്ച ചോദ്യം ആവർത്തിച്ചു പോകുന്നത് : “എന്തിന് വേണ്ടിയാണീ ബാങ്കുകൾ?”
പിന്നാമ്പുറം :
കുറഞ്ഞ നിരക്കിൽ പലിശ ഈടാക്കി രാജ്യത്ത് വികസന പ്രവർത്തനങ്ങൾ നടത്താൻ , ജനങ്ങളെ പങ്കാളികളാക്കാൻ ഭരണാധികാരികൾ ശ്രമിക്കുമ്പോൾ അതിന് തുരങ്കം വെക്കുന്ന ബാങ്ക് മേധാവികൾ , കൊള്ളപ്പലിശക്കു പണം കടംകൊടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പിണിയാളുകളാണോ എന്നന്വേഷിക്കേണ്ട ചുമതല നമ്മൾ ഏറ്റെടുക്കണം.
സർക്കാർ പദ്ധതി പരാജയപ്പെടുത്താൻ എത്ര കോടിയാണിവർ കൈക്കൂലി വാങ്ങുന്നത് ???
ധനകാര്യ തിരിമറികളെ ക്കുറിച്ചന്വേഷിക്കാൻ ബാധ്യതപ്പെട്ട സി ബി ഐ യുടെ പ്രത്യേക വിഭാഗം ഇതുകൂടി അന്വേഷിക്കണം.

– രാജൻ പി തൊടിയൂർ

Share: