പി എസ് സി ഉദ്യോഗാർഥികളോട് നീതി പുലർത്തുന്നില്ല. ഒഴിവുകൾ നികത്തുന്നതിലും സംവരണക്രമം പാലിക്കുന്നതിലും വൻ വീഴ്ച്ച

494
0
Share:

 

ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യാത്ത തസ്തികകളില്‍ റാങ്കുപട്ടിക തയ്യാറാക്കി

കാലാവധി കഴിഞ്ഞപ്പോള്‍ റദ്ദാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.

* ഇല്ലാത്ത തസ്തികയ്ക്ക് റാങ്കുപട്ടിക
* റാങ്കുപട്ടിക തയ്യാറാക്കുന്നതിനും വര്‍ഷങ്ങളെടുക്കുന്നു

വിജ്ഞാപനം ഇറക്കുന്നതിലെ കാലതാമസം: 
107 ഒഴിവുകളില്‍ അഞ്ചുവര്‍ഷം വരെ
103 എണ്ണത്തില്‍ അഞ്ചുമുതല്‍ പത്തുവര്‍ഷം വരെ
രണ്ട് ഒഴിവുകളില്‍ 16 മുതല്‍ 18 വര്‍ഷം …

കെ.എസ്.ആര്‍.ടി.സി.യില്‍ ബ്ലാക്‌സ്മിത്തിന്റെ 13 ഒഴിവുകള്‍ 2006 മേയ് 23-ന് റിപ്പോര്‍ട്ട് ചെയ്തു. വിജ്ഞാപനം വന്നത് 2009 ഡിസംബര്‍ 30-ന്.
കരകൗശല വികസന കോര്‍പറേഷനില്‍.സെയില്‍സ് അസിസ്റ്റന്റിന്റെ ഒഴിവ് 2005 ജൂണ്‍ ഒന്നിന് അറിയിച്ചു. വിജ്ഞാപനം വന്നത് 2011 ഡിസംബര്‍ 31-ന്.
2007 മാര്‍ച്ച് 20-ന് റിപ്പോര്‍ട്ട് ചെയ്ത കൃഷി കൃഷി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത് 2012 ജൂലായ് 16-ന്

 

കേരള പബ്ലിക് സര്‍വിസ് കമ്മിഷൻറെ  പ്രവര്‍ത്തനത്തില്‍ വന്‍ വീഴ്ച സംഭവിച്ചതായി കംപ്‌ട്രോളര്‍ ആൻറെ  ഓഡിറ്റര്‍ ജനറലിൻറെ  (സി.എ.ജി) കണ്ടെത്തല്‍. ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്തു വച്ച,  2016 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തെ സി.എ.ജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ, പരീക്ഷകൾ നടത്തുന്നതിലും മറ്റുകാര്യങ്ങളിലും വേണ്ടത്ര ഉത്തരവാദിത്വം കാട്ടുന്നില്ലെന്നും 18 ലക്ഷം പേർ പങ്കെടുക്കുന്ന എൽ ഡി ക്ളർക് പരീക്ഷ സുതാര്യമാക്കുന്നതിനായി ഹൈക്കോടതി  ഇടപെടണമെന്നും കാട്ടി ‘കരിയർ മാഗസിൻ’ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ നൽകിയ പൊതുതാൽപ്പര്യ ഹർജിക്ക്‌ അടിസ്ഥാനമുണ്ടെന്ന് വിളിച്ചുപറയും രീതിയിലാണ് നിയമസഭയിൽ ധനമന്ത്രി സമർപ്പിച്ച സി എ ജി റിപ്പോർട്ടിലെ വിവരങ്ങൾ.
സര്‍ക്കാര്‍ വകുപ്പുകള്‍ ഒഴിവുകള്‍ അറിയിച്ചിട്ടും വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിക്കുന്നതിന് പി.എസ്.സി. 11 മുതല്‍ 77 മാസം വരെ എടുത്തതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) കണ്ടെത്തി. 2016 മാര്‍ച്ച് 31 വരെ വിവിധ വകുപ്പുകളിലെ 128 തസ്തികകളില്‍ 452 ഒഴിവുകളെങ്കിലും വിജ്ഞാപനം ചെയ്യാനുണ്ടെന്ന് സി.എ.ജി. സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കല്‍, വിശേഷാല്‍ ചട്ടങ്ങളുടെ രൂപീകരണം എന്നിവയില്‍ കാലതാമസമുണ്ടായി.

ഭിന്നശേഷിക്കാര്‍ക്കു നിയമനം നിഷേധിച്ചു. സര്‍ക്കാരിന് ഉപദേശം നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചു. 11 മാസം മുതല്‍ ആറു വര്‍ഷം വരെയാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതില്‍ കാലതാമസമുണ്ടണ്ടായത്. വിവിധ തസ്തികകളില്‍ 2010 മുതല്‍ 2015 വരെയുള്ള പൂര്‍ത്തീകരിക്കാത്ത നിയമനങ്ങളുടെ കണക്കു പരിശോധിച്ചപ്പോള്‍ ഒരു വര്‍ഷം 17 മുതല്‍ 28 ശതമാനം വരെ മാത്രമാണ് നിയമന പ്രക്രിയ പൂര്‍ത്തീകരിക്കാനായതെന്നു കണ്ടെത്തി.

ഭിന്നശേഷിക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച നിയമന മാനദണ്ഡങ്ങളില്‍ കമ്മിഷന്‍ മാറ്റം വരുത്തിയത് അവര്‍ക്കു ലഭിക്കേണ്ടണ്ട നിയമനം നിഷേധിക്കപ്പെടാനിടയാക്കി. ഇത് 1995ലെ ഭിന്നശേഷി നിയമത്തിന്റെ ലംഘനമാണ്. നിയമനം ലഭിച്ചവര്‍ ജോലിയില്‍ ചേരാത്തതു മൂലമുണ്ടണ്ടായ (എന്‍.ജെ.ഡി) ഒഴിവുകള്‍ പുതിയ ഒഴിവുകളായി കണക്കാക്കാന്‍ തീരുമാനിച്ചതു മൂലം ഭിന്നശേഷിക്കാരായ 11 ഉദ്യോഗാര്‍ഥികള്‍ക്കു നിയമനം ലഭിച്ചില്ല. കൂടാതെ വിവിധ സമുദായങ്ങളില്‍ പെട്ടവര്‍ക്ക് സംവരണ നഷ്ടവുമുണ്ടായി. 40 ശതമാനമോ അതിലധികമോ കാഴ്ച പരിമിതരായവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന പക്ഷം പരീക്ഷയ്ക്കു സഹായിയുടെ സൗകര്യം അനുവദിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ 75 ശതമാനത്തില്‍ അധികമുള്ളവര്‍ക്കു മാത്രമാണ് ഈ സൗകര്യം അനുവദിച്ചത്.

റൊട്ടേഷന്‍ പ്രക്രിയ കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നതില്‍ കാലതാമസമുണ്ടായി. പി.എസ്.സി നിയമം നിലവില്‍ വന്നിട്ട് വര്‍ഷം 47 കഴിഞ്ഞെങ്കിലും 12 സര്‍ക്കാര്‍ സര്‍വിസുകള്‍ക്ക് ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ല. സര്‍ക്കാരിനു കൃത്യമായി ഉപദേശം നല്‍കാത്തതിനാല്‍ 15 തസ്തികകളിലെ ചട്ടം ഭേദഗതി ചെയ്യാന്‍ കഴിഞ്ഞില്ല. ഇതൊക്കെ നിയമനപ്രക്രിയയെ ബാധിച്ചു.

കെ.എസ് ആന്‍ഡ് എസ്.എസ്.ആര്‍ ഭേദഗതി ചെയ്യുന്നതില്‍ സര്‍ക്കാരിനു വീഴ്ച സംഭവിച്ചതിനാല്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് അവസരം നഷ്ടമായി. ഒന്‍പത് വകുപ്പുകള്‍ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിയമനപ്രക്രിയ നീണ്ടണ്ടുപോയി. ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ചില കമ്പനികളും വീഴ്ച വരുത്തി. ഒഴിവുവിവരങ്ങള്‍ കമ്മിഷന്റെ വെബ്‌സൈറ്റില്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തതുമില്ല. നിയമനം ലഭിച്ചവര്‍ ജോലിയില്‍ പ്രവേശിക്കാത്തതിനാല്‍ ഉണ്ടായ ഒഴിവുകള്‍ പുതിയ ഒഴിവുകളായി കണക്കാക്കിയതുവഴി .വിവിധ സമുദായങ്ങള്‍ക്ക് ഊഴം  നഷ്ടമായി. ഭിന്നശേഷിക്കാര്‍ക്ക് ഒട്ടേറെ ഒഴിവുകള്‍ നഷ്ടമായി.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറയ്ക്ക് ആ തസ്തികയില്‍ റാങ്ക്‌ലിസ്റ്റ് നിലവിലില്ലെങ്കില്‍ 30 ദിവസത്തിനകം പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് നിയമം.
107 ഒഴിവുകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതില്‍ ഒന്നു മുതല്‍ അഞ്ചു വര്‍ഷം വരെയും 103 ഒഴിവുകളില്‍ അഞ്ചു മുതല്‍ 10 വര്‍ഷം വരെയും കാലതാമസമുണ്ടണ്ടായി. കെ.എസ്.ആര്‍.ടി.സി.യില്‍ ബ്ലാക്‌സ്മിത്തിന്റെ 13 ഒഴിവുകള്‍ 2006 മേയ് 23-ന് റിപ്പോര്‍ട്ട് ചെയ്തു. വിജ്ഞാപനം വന്നത് 2009 ഡിസംബര്‍ 30-ന്.

രണ്ട് ഒഴിവുകളില്‍ 16 മുതല്‍ 18 വര്‍ഷം വരെ സമയമെടുത്താണ് വിജ്ഞാപനമിറക്കിയത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അറബിക് ടീച്ചര്‍ തസ്തികയിലേക്കു വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഒഴിവുകളുടെ ലഭ്യത ഉറപ്പാക്കാത്തതിനാല്‍ ഒരാളെപ്പോലും നിയമിക്കാനാവാതെ ലിസ്റ്റ് റദ്ദാക്കേണ്ടണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share: