സർക്കാർ ജോലിക്ക് മലയാളം നിർബന്ധം

472
0
Share:

തിരുഃ മലയാള ഭാഷ അറിയാത്ത മലയാളികൾക്കു സംസ്ഥാനത്ത് ഇനി സർക്കാർ ജോലിയില്ല. സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരിൽ പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവർ പ്രബേഷൻ പൂർത്തിയാക്കും മുൻപു ഭാഷാ അഭിരുചി പരീക്ഷ ജയിക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി അവസാന ഘട്ടത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു . മലയാളം മിഷൻറെ മാതൃഭാഷാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ മാത്രമല്ല, ഇവിടെയുള്ളവരിലും മലയാളം അറിയാത്തവരുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഭരണത്തിൽ നടക്കുന്നത് എന്താണെന്നു സാധാരണക്കാർക്കു മനസ്സിലാകണം എന്നതുകൊണ്ടാണു ഭരണഭാഷ മലയാളമാക്കിയത്. നിയമപരമായി ഇംഗ്ലിഷോ മറ്റു ഭാഷകളോ ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലൊഴികെ ഭരണഭാഷ മലയാളമായിരിക്കണം. മാറുന്ന കാലത്തിനനുസരിച്ചു മലയാള ഭാഷയെ വിപുലീകരിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇംഗ്ലിഷ് പദങ്ങൾക്കുള്ള പരിഭാഷ സാധാരണക്കാർക്ക് ഉപയോഗിക്കാനാകുന്നതാകണം. ഭാഷാ സൗഹൃദ സോഫ്‌റ്റ്‌വെയറുകൾ വികസിപ്പിക്കണം. മറ്റു ഭാഷകളെ മാറ്റിനിർത്തിയല്ല മലയാളത്തെ വളർത്തേണ്ടത്. ഭാഷാ ന്യൂനപക്ഷങ്ങളെയും സർക്കാർ ചേർത്തുപിടിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

2013ലെ തീരുമാനം

സംസ്ഥാനത്തു സർക്കാർ ജോലിക്കു മലയാളം പരിജ്ഞാനം നിർബന്ധമാക്കാനുള്ള 2013ലെ തീരുമാനം ഇതുവരെ നടപ്പായിരുന്നില്ല. ഇതിനു കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾ ഭേദഗതിയും നിയമസഭാ സബ്ജകകമ്മിറ്റിയുടെ അംഗീകാരവും വേണം.

ഇതു രണ്ടുമായതിനെത്തുടർന്നാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മറ്റു സംസ്ഥാനങ്ങളിൽ .നിന്നുള്ളവർക്കു കേരള സർവീസിൽ ജോലിക്കു മലയാളം പരീക്ഷ പാസാകണമെന്നു നിലവിൽ വ്യവസ്ഥയുണ്ട്. ഇതാണു മലയാളം അറിയാത്ത മലയാളികൾക്കു കൂടി ബാധകമാക്കുന്നത്.

സര്‍ക്കാര്‍ ജോലിക്ക് മലയാളം പഠിച്ചിരിക്കണമെന്നത് നിര്‍ബന്ധമാക്കാന്‍ 2013 ൽ പി എസ് സി നല്‍കിയ ശിപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു . പത്താം ക്ലാസ് വരെയോ അല്ലെങ്കില്‍ പ്ലസ്ടു, ബിരുദതലത്തിലോ മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചാല്‍, പ്രൊബേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് മലയാളം മിഷന്‍ നടത്തുന്ന ഹയര്‍ ഡിപ്ലോമാ തുല്യതാ പരീക്ഷ പാസാകണം. ഇക്കാര്യം കെ എസ് എസ് ആറില്‍ ഉള്‍പ്പെടുത്തും. എന്നായിരുന്നു തീരുമാനം.

തെറ്റില്ലാത്ത മലയാളം

രാളോടു സംസാരിക്കുമ്പോൾ,സദസ്സിൽ പ്രസംഗിക്കുമ്പോൾ, കത്തെഴുതുമ്പോൾ, പരീക്ഷയെഴുതുമ്പോൾ,ലേഖനമോ,പുസ്തകമോ എഴുതുമ്പോൾ-അപ്പോഴെല്ലാം ഉള്ളിലിരിക്കുന്ന ആശയം ഭാഷയിലൂടെ പകർന്നു കൊടുക്കുകയാണു നാം ചെയ്യുന്നത്.
ഒരാളുടെ സ്വഭാവത്തെയും സംസ്കാരത്തെയും കുറിച്ച് സ്പഷ്ടമായ ധാരണ നല്കാൻ അയാൾ പറഞ്ഞ രണ്ടോ മൂന്നോ വാക്കുകൾക്കു കഴിഞ്ഞേക്കാം. ആദ്യമായി കണ്ടുമുട്ടുന്ന രണ്ടുപേരെ ആജീവനാന്ത സുഹൃത്തുക്കളാക്കി മാറ്റാൻ ഏതാനും വാക്കുകൾ മതിയാകും.നാളിതുവരെ മനുഷ്യൻ നേടിയ സംസ്കാര സമ്പത്തു മുഴുവൻ നമുക്കു പകർന്നുതരുന്നത് ഭാഷയാണ്. ലോകത്തെമ്പാടുമുള്ള മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയും ഭാഷയല്ലാതൊന്നുമല്ല.അവനവൻ്റെ ഭാഷ ആവുന്നത്ര നന്നാക്കിയെടുക്കാൻ ഏവരും ശ്രമിക്കേണ്ടതാണെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണല്ലോ.
മലയാള ഭാഷയിൽ എന്തു തെറ്റു വരാൻ?  കൊച്ചുകുഞ്ഞുങ്ങളും വിദ്യാഭ്യാസമൊന്നുമില്ലാത്തവരും മലയാളം പറയുന്നു;ഉറക്കത്തിൽപ്പോലും പറയുന്നു!അപ്പോൾപ്പിന്നെ ഇത്ര ശ്രദ്ധിക്കാനെന്തിരിക്കുന്നു?
ഇതാണു മിക്കവരുടെയും വിചാരം. ഏതൊരാൾക്കും തെറ്റു വരാമെന്നും തങ്ങൾക്കും തെറ്റു വരുന്നുണ്ടെന്നും ഇവരറിയുന്നില്ല.ഇതുതന്നെയാണ് പലരെ സംബന്ധിച്ചുമുള്ള ഏറ്റവും വലിയ അപകടം.
ഒന്നാമതായി , തെറ്റു തെറ്റാണെന്നറിയണം.രണ്ടാമതായി, ശരി എന്തെന്നറിയണം. മൂന്നാമതായി, ശരിയേ പറയൂ, എഴുതൂ എന്ന നിർബന്ധബുദ്ധിയും വേണം.
ഇതു മൂന്നുമില്ലെങ്കിൽ ഭാഷ നന്നാവില്ല. തീർച്ച.
– പ്രൊഫ . പന്മന രാമചന്ദ്രൻ നായർ
Share: