സര്‍വീസിലിരിക്കെ മരണമടയുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ വായ്പ എഴുതിത്തള്ളും 

Share:

സര്‍വീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ വിവിധ ഇനത്തിലുളള സര്‍ക്കാര്‍ ബാദ്ധ്യതയില്‍ 5 ലക്ഷം രൂപ വരെ എഴുതിത്തളളുന്നതിനുളള നടപടിക്രമം നിശ്ചയിച്ച് ഉത്തരവായി. വായ്പ എഴുതിത്തളളുന്നതിനുളള ശിപാര്‍ശ ആവശ്യമായ രേഖകള്‍ സഹിതം ഓഫീസ് മേലധികാരിക്ക് നല്‍കണം. ഓഫീസ് മേലധികാരി/ ബന്ധപ്പെട്ട നിയമന അധികാരി വേണ്ട രേഖകള്‍ സഹിതം വ്യക്തമായ ശിപാര്‍ശയോടെ വകുപ്പ് തലവന്‍വഴി അപേക്ഷ ഭരണവകുപ്പിന് സമര്‍പ്പിക്കണം. അപേക്ഷയും രേഖകളും പരിശോധിച്ച് വകുപ്പ് സെക്രട്ടറിയുടെ വ്യക്തമായ ശിപാര്‍ശയോടെ ധനകാര്യവകുപ്പിന് നല്‍കും.

വിവിധ ബാദ്ധ്യത തുകകള്‍ എഴുതിത്തളളുന്നതിനുളള ശിപാര്‍ശകള്‍ ധനവകുപ്പിലെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ പരിശോധിച്ച് ഉയര്‍ന്ന തലത്തില്‍ തീരുമാനമെടുക്കും. ധനകാര്യ വകുപ്പിലെ ബന്ധപ്പെട്ട വിഭാഗം നിര്‍ദ്ദേശിക്കുമ്പോള്‍ മാത്രം ധനകാര്യ പരിശോധന വിഭാഗം/ ജില്ലാ ധനകാര്യ പരിശോധന വിഭാഗം പരിശോധന നടത്തും. വീട് നിര്‍മ്മിച്ചിട്ടുണ്ടോ, അനുവദിച്ച ഭൂമിയില്‍ തന്നെയാണോ വീട് നിര്‍മ്മിച്ചിട്ടുളളത,് വീട്/ പ്ലോട്ട്/ വീടും പ്ലോട്ടും വാങ്ങുവാന്‍ ഭവന നിര്‍മ്മാണ വായ്പ എടുത്ത കേസുകളില്‍ സര്‍ക്കാരിലേക്ക് പണയപ്പെടുത്തിയ ഭൂമിയും വീടും തന്നെയാണോ വാങ്ങിയിട്ടുളളത് തുടങ്ങിയവ ധനകാര്യ പരിശോധനാവിഭാഗം ശ്രദ്ധിക്കും. സമര്‍പ്പിച്ച എസ്റ്റിമേറ്റ് പ്രകാരം തന്നെയാണോ വീട് നിര്‍മ്മിച്ചിട്ടുളളതെന്നും നോക്കണം. പരിശോധനാ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ രേഖാമൂലം ബന്ധപ്പെട്ട വകുപ്പിലെ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തി നല്‍കണം.

ഭൂമി നില്‍ക്കുന്ന പ്രാദേശിക ഭരണകൂട ഓഫീസിലും ആവശ്യമെങ്കില്‍ മറ്റിടങ്ങളിലും അപേക്ഷകന്റെ/ പങ്കാളിയുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ വേറെ വീട് നിലവില്‍ ഉണ്ടായിരുന്നോയെന്ന് (ഭവന നിര്‍മ്മാണ വായ്പക്ക് അപേക്ഷിക്കുന്ന/ കൈപ്പറ്റുന്ന സമയത്ത്) പ്രാദേശിക ഭരണകൂട രേഖകള്‍ പ്രകാരം പരിശോധിക്കും. ഭവന നിര്‍മ്മാണ വായ്പ ഉപയോഗിച്ച് നിര്‍മ്മിച്ച/ വാങ്ങിയ വീടിന് നമ്പര്‍ ലഭിച്ചത് ഭവന നിര്‍മ്മാണ വായ്പ കൈപ്പറ്റിയ ശേഷമായിരുന്നോ എന്ന് പരിശോധിക്കും. തെറ്റായ വിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി വ്യക്തമായാല്‍ ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഓഫീസുകളിലും പരിശോധിക്കും. സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന രേഖകളിലെ സ്ഥലത്ത് അംഗീകൃത പ്ലാന്‍ പ്രകാരമാണോ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതെന്ന റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം പരിശോധനാ വിഭാഗം ധനവകുപ്പിലെ ബന്ധപ്പെട്ട വിഭാഗത്തിന് നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share: