കോവിഡ്: നിയന്ത്രണങ്ങൾ അയയരുത്, അശ്രദ്ധ പാടില്ല- മുഖ്യമന്ത്രി

Share:

കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ അയഞ്ഞാൽ സ്ഥിതി മാറിപോകാനിടയുണ്ടെന്ന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു.
നമ്മുടെ നാട്ടിൽ അപ്രതീക്ഷിതമായ കേന്ദ്രങ്ങളിൽനിന്ന് രോഗബാധ ഉണ്ടാകുന്നുണ്ട്. ചരക്കുലോറികളുടെ സഞ്ചാരവും മറ്റും ഉള്ളത് ഇതിന് കാരണമാണ്. ഇപ്പോൾ അങ്ങനെയുള്ള കേസുകൾ കണ്ടെത്താനും ക്വാറൻറൈൻ ചെയ്യാനും കഴിയുന്നുണ്ട്.
രോഗികളുടെ വിവരം എടുത്തുനോക്കിയാൽ പലതിലും രോഗപകർച്ചയ്ക്ക് കാരണമായി അശ്രദ്ധ കാണാം. നേരിയ ഒരു അശ്രദ്ധപോലും നമ്മൾ ആരെയും കോവിഡ് രോഗിയാക്കാം. അതുകൊണ്ടാണ് പരുഷമായി പറയേണ്ടിവരുന്നതും നിയന്ത്രിക്കേണ്ടിവരുന്നതും. പൊലീസ് നിയന്ത്രക്കുന്നതിൽ വിഷമം തോന്നിയിട്ട് കാര്യമില്ല. എന്നാൽ ബലപ്രയോഗം ഉണ്ടാകരുത് എന്ന് ശക്തമായി നിർദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പറ്റാത്ത അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത് എന്ന ധാരണ എല്ലാവർക്കും ഉണ്ടാകണം.
നിയന്ത്രണം വകവെക്കാതെ വിഴിഞ്ഞം കടപ്പുറത്ത് വീണ്ടും ലേലം വിളിച്ചുള്ള മീൻവിൽപന തുടങ്ങി എന്ന ഒരു വാർത്ത കണ്ടു. അതുപോലെ കമ്പോളങ്ങളിലും ആൾക്കൂട്ടമുണ്ടാകുന്നുണ്ട്. മലപ്പുറത്ത് ഏതോ ഒരു പ്രചാരണത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികൾ കൂട്ടത്തോടെ പുറത്തിറങ്ങി. ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ പറ്റുന്നതല്ല. അതുകൊണ്ടുതന്നെ പൊലീസുമായി സഹകരിക്കുകയും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കുകയും വേണം. അതിഥി തൊഴിലാളികൾക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും നാം നൽകുന്നുണ്ട്. അവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള കാര്യങ്ങളും നീങ്ങുന്നുണ്ട്. അതിനിടയിൽ തെറ്റിദ്ധരിപ്പിച്ച് അവരെ തെരുവിലിറക്കാൻ ശ്രമങ്ങളുണ്ടായാൽ അതിനെ നിർദാക്ഷണ്യം നേരിടും.
റോഡുകൾ പൂട്ടിയപ്പോൾ കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് കായൽ മാർഗം ആളുകളെ എത്തിക്കുന്നു എന്നതായി വിവരമുണ്ട്. ഇത്തരം അനധികൃത യാത്ര അനുവദിക്കാനാവില്ല.
കഴിഞ്ഞ ദിവസങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. ജില്ലാ ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിയുമായി ചർച്ച ചെയ്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഒരു റോഡ് ഒഴിവാക്കി ബാക്കി എല്ലാ റോഡുകളും അടയ്ക്കും.
കണ്ണൂർ ജില്ലയിൽ സ്പെഷ്യൽ ട്രാക്കിങ് ടീം പ്രവർത്തിക്കുന്നുണ്ട്. ഓരോ 20 വീടുകളുടെയും ചുമതല രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ടീമിന് നൽകിയിട്ടുണ്ട്. ശാസ്ത്രീയ വിവരശേഖരണ രീതി ഉപയോഗിച്ച് ആളുകളുടെ സമ്പർക്കം കണ്ടെത്തുന്നു. ലോക്ക്ഡൗണിനു മുമ്പ് വിദേശത്തുനിന്ന് മടങ്ങിയെത്തിയ ആളുകളുടെ നിരീക്ഷണ കാലാവധി കഴിഞ്ഞെങ്കിലും അവരെ പരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്.
കാസർകോട് ജില്ലയിൽ കോവിഡ് നിയന്ത്രണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന കലക്ടർ സജിത്ബാബു, ഐജിമാരായ അശോക് യാദവ്, വിജയ് സാക്കറേ എന്നിവർ ക്വാറൻൈനിൽ പ്രവേശിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ച ദൃശ്യമാധ്യമ പ്രവർത്തകനുമായി സമ്പർക്കം പുലർത്തിയതുകൊണ്ടാണിത്.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വഴികൾ അടച്ചതോടെ അടിയന്തര ആവശ്യത്തിന് പോലും ജനങ്ങൾക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതി റെഡ്സോൺ ജില്ലകളിലും ഹോട്ട്സ്പോട്ടുകളിലും ഉണ്ട്. അത് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗം തന്നെയാണ്. ഇത് മുൻകൂട്ടി കണ്ടതിനാലാണ് അവശ്യ സാധനങ്ങൾ ഹോം ഡെലിവറിയായി നൽകണമെന്ന തീരുമാനമെടുത്തത്. അത് ഫലപ്രദമായി നടപ്പിലാക്കാനാകണം. അതിന് പൊലീസിന്റെ സഹായമുണ്ടാകും.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരേയും അവരുടെ അയൽവാസികളേയും നേരിട്ടോ ഫോൺ മുഖേനെയോ ബന്ധപ്പെട്ട് ജനമൈത്രി പൊലീസ് ക്ഷേമാന്വേഷണങ്ങൾ നടത്തുന്നുണ്ട്. ലോക്ക്ഡൗൺ ആരംഭിച്ചശേഷം ഇതുവരെ 3,49,504 വീടുകളിൽ പൊലീസ് സന്ദർശനം നടത്തുകയോ ഫോൺ മുഖേന വിവരങ്ങൾ അന്വേഷിക്കുകയോ ചെയ്തിട്ടുണ്ട്.
പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തതിന് വ്യാഴാഴ്ച വൈകിട്ട് നാലു മണിവരെ കേരളത്തിൽ 954 കേസുകൾ രജിസ്റ്റർ ചെയ്തു.

Share: