ജന്മനാട്ടില്‍ സംരംഭകരാവാന്‍ പ്രവാസികളെ സര്‍ക്കാര്‍ സഹായിക്കും: മുഖ്യമന്ത്രി

170
0
Share:

ജന്മനാട്ടില്‍ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസകരമായ പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ പിന്നാക്കവിഭാഗങ്ങളുടെയും മത ന്യൂനപക്ഷങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കി ആരംഭിക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ റീടേണ്‍, പ്രൊഫഷണലുകള്‍ക്കുള്ള സ്റ്റാര്‍ട്ടപ് വായ്പാ പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ പദ്ധതികള്‍ പ്രകാരമുള്ള വായ്പാ വിതരണത്തിന് തുടക്കമാകുന്നതോടെ ഒട്ടേറെ പേരുടെ പ്രതീക്ഷകള്‍ പൂവണിയുകയാണ്. നോര്‍കാ റൂട്‌സുമായി സഹകരിച്ചുള്ള പ്രവാസി പുനരധിവാസ പദ്ധതിയാണ് റീടേണ്‍. പ്രവാസി സംരംഭകര്‍ക്ക് മൂലധന സബ്‌സിഡിയടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കും. വായ്പകള്‍ക്ക് ബാങ്കുകള്‍ ഉയര്‍ന്ന പലിശ ഈടാക്കുന്നതിനാല്‍ സര്‍ക്കാര്‍, നല്‍കുന്ന ആനുകൂല്യങ്ങളുടെ പ്രയോജനം ഇവര്‍ക്കു ലഭിക്കുന്നില്ല. ഇതിന് പരിഹാരമായാണ് പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ റീടേണ്‍ പദ്ധതി നടപ്പാക്കുന്നത്. പിന്നാക്ക മത ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയവരെ തൊഴിലന്വേഷകരാക്കാതെ തൊഴില്‍ സംരംഭകരാക്കി മാറ്റുന്നതിനാണ് സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ് വായ്പാ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഈ സംരംഭങ്ങളിലൂടെ മികവു തെളിയിക്കാന്‍ ധാരാളം ചെറുപ്പക്കാര്‍ക്ക് സാധിക്കുന്നു. ചിലര്‍ അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധനേടുന്ന തരത്തില്‍ വിജയം കൈവരിക്കുന്നു.
സാമ്പത്തികമായി ബുദ്ധിമുട്ടുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസമുള്ളവര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന് സര്‍ക്കാര്‍ അന്തരീക്ഷമൊരുക്കും. ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാനുള്ള സങ്കീര്‍ണതകള്‍ ധാരാളമാണ്. ഈ സങ്കീര്‍ണതകളും അമിത പലിശയുമെല്ലാം കാരണം സംരംഭകത്വത്തില്‍ നിന്ന് യുവാക്കള്‍ അകന്നു നില്‍ക്കുന്ന അവസ്ഥയുണ്ട്. സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ ഇവര്‍ക്ക് സഹായകമാണ്. പിന്നാക്കവിഭാഗത്തില്‍പെട്ടവര്‍ക്ക് ചെറിയ പലിശ നിരക്കില്‍ 20 ലക്ഷം രൂപ വരെ സര്‍ക്കാര്‍ വായ്പ നല്‍കും. മത ന്യൂനപക്ഷങ്ങള്‍ക്ക് ആറ് മുതല്‍ എട്ടു ശതമാനം പിലിശ നിരക്കില്‍ 30 ലക്ഷം രൂപയാണ് വായ്പ അനുവദിക്കുന്നത്. രണ്ടു ലക്ഷം രൂപ മൂലധന സബ്‌സിഡിയായി കോര്‍പ്പറേഷന്‍ അനുവദിക്കും. നാട്ടുകാരുടെ കഴിവുകള്‍ നാടിനുതന്നെ പ്രയോജനപ്പെടുത്താന്‍ ഇങ്ങനെ സാധിക്കും. പാര്‍ശ്വവത്കരിക്കപ്പെട്ടും ദുര്‍ബല വിഭാഗക്കാരായും ജീവിക്കുന്നവരോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത തെളിയിക്കുന്ന പദ്ധതികളാണ് ഇവയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിന്നാക്കവിഭാഗമെന്നോ മതന്യൂനപക്ഷമെന്നോ യാതൊരു വിവേചനവുമില്ലാതെ നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. സ്വയംതൊഴില്‍ പദ്ധതിപ്രകാരം 20 ലക്ഷവും ന്യൂനപക്ഷങ്ങള്‍ക്ക് 30 ലക്ഷവും വായ്പ നല്‍കുമെന്ന പരസ്യം കോര്‍പ്പറേഷന്‍ പുറത്തു വിട്ടപ്പോള്‍ അതിനെ വര്‍ഗീയ കണ്ണോടെ നോക്കിക്കാണാന്‍ ചിലര്‍ മുതിര്‍ന്നതായും മുഖ്യമന്ത്രി സൂചിപ്പിച്ചു. പിന്നാക്കവികസന കോര്‍പ്പറേഷന്റെ സ്വയം തൊഴില്‍ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള രണ്ട് ഏജന്‍സികള്‍ ആവിഷ്‌കരിച്ചതാണ്. ഒബിസി വിഭാഗത്തിനുവേണ്ടി ദേശീയ പിന്നോക്ക വിഭാഗ വികസന ധനകാര്യ കോര്‍പറേഷന്റെ പദ്ധതി പ്രകാരം പത്തു ലക്ഷം രൂപയാണ് പരമാവധി വായ്പ. മതന്യൂനപക്ഷ വിഭാഗത്തിനുവേണ്ടി ദേശീയ ന്യൂനപക്ഷ വിഭാഗ വികസന ധനകാര്യ കോര്‍പറേഷന്‍ 30ലക്ഷം രൂപയാണ് അനുവദിക്കുന്നത്. രണ്ട് പദ്ധതി പ്രകാരവും വായ്പ അനുവദിക്കുന്നതിനാവശ്യമായ 85 ശതമാനം തുകയും കേന്ദ്ര ഏജന്‍സികള്‍ വായ്പയായി നല്‍കേണ്ടതാണ്.സംസ്ഥാന സര്‍ക്കാരിന്റെ സഹായവും പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തന ലാഭവും ഉപയോഗിച്ച് പത്തുശതമാനം തുക ചെലവഴിക്കും. ബാക്കി അഞ്ചു ശതമാനം ഗുണഭോക്താവിന്റെ വിഹിതമാണ്. ഇതാണ് വായ്പാ പദ്ധതിയുടെ ഘടന.
സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കേന്ദ്ര ഏജന്‍സി നല്‍കുന്ന പത്തു ലക്ഷം രൂപ മതിയാകില്ലെന്ന് പിന്നോക്ക വികസന കോര്‍പ്പറേഷന് മനസ്സിലായതിനാല്‍ പത്തുലക്ഷം രൂപ കൂടി അധിക വിഹിതമായി വകയിരുത്തി സംസ്ഥാനസര്‍ക്കാര്‍ വായ്പാത്തുക ഇരട്ടിയാക്കി. എല്ലാ കാര്യങ്ങളിലും സുതാര്യതയോടെയും സാമൂഹ്യ പ്രതിബദ്ധതയോടെയുമാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ഈ വസ്തുതകള്‍ മറച്ചുവച്ച് വര്‍ഗീയ ലാക്കോടെയാണ് ചിലര്‍ പദ്ധതിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നോക്കവിഭാഗക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും കോര്‍പ്പറേഷനിലൂടെ നടപ്പാക്കുന്ന പദ്ധതികള്‍ കാലോചിതമായി പരിഷ്‌കരിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പാ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. പ്രവാസികാര്യ ക്ഷേമ നിയമസഭാസമിതി ചെയര്‍മാന്‍ കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ., കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സംഗീത് ചക്രപാണി, എം.ഡി. കെ.ടി. ബാലഭാസ്‌കരന്‍, ഡയറക്ടര്‍മാരായ എ.പി. ജയന്‍, എ. മഹേന്ദ്രന്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ എം.എന്‍ ദിവാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share: