നീറ്റ് പരീക്ഷ ജൂലൈ 26 ന്, ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍

Share:

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ 26 ന് നടത്തും. ജെ.ഇ.ഇ മെയിൻ പരീക്ഷ ജൂലൈ 18 മുതൽ 23 വരെയും നടക്കും. ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷ ആഗസ്റ്റിലാണ് നടക്കുക. മാനവശേഷി മന്ത്രി രമേശ് പൊക്രിയാലാണ് ഇക്കാര്യം അറിയിച്ചത്. ഇതേസമയം, സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം ഉടൻ എടുക്കും. തിയതി പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

കൊവിഡ്- 19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ച ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ മെയിന്‍), നീറ്റ് പരീക്ഷകളുടെ പുതുക്കിയ തിയ്യതികള്‍ പ്രഖ്യാപിച്ചു. ജൂലൈ 18 മുതല്‍ 23 വരെയാവും ജെഇഇ മെയിന്‍ പരീക്ഷ നടക്കുക. നീറ്റ് പരീക്ഷ ജൂലായ് 26നാണ്. ഐഐടികളിലേയും മറ്റ് പ്രമുഖ സ്ഥാപനങ്ങളിലേയും പ്രവേശനത്തിനായുള്ള ജെഇഇ അഡ്വാന്‍സ്ഡ് ആഗസ്തില്‍ നടത്തും. എന്നാല്‍, ഇതിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലാണ് പുതുക്കിയ തിയ്യതികള്‍ പ്രഖ്യാപിച്ചത്. പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡുകളും ഉടന്‍ പ്രസിദ്ധീകരിക്കും. www.nta.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ജെഇഇ മെയിന്‍, നീറ്റ് 2021 എന്നിവയുടെ സിലബസ് വെട്ടിക്കുറച്ചിട്ടുണ്ട്. പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ സ്വയം, ദിക്ഷ തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് പൊഖ്രിയാല്‍ വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു. നേരത്തെ പ്രവേശന പരീക്ഷകള്‍ ഏപ്രില്‍- മെയ് മാസങ്ങളിലായി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യാണ് രണ്ടുപരീക്ഷകളും നടത്തുന്നത്. 9 ലക്ഷത്തിലധികം കുട്ടികള്‍ ജെഇഇ മെയിന്‍ പരീക്ഷയ്ക്കായും 15.93 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ നീറ്റ് 2020 പരീക്ഷയ്ക്കായും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം. പ്രവേശന പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചാലുടന്‍തന്നെ നടത്താന്‍ ബാക്കിയുള്ള ബോര്‍ഡ് പരീക്ഷകളുടെ തിയ്യതിയും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍. പ്രധാനവിഷയങ്ങളില്‍ മാത്രമേ ഇനി പരീക്ഷ നടത്തുകയുള്ളൂവെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളുടെ തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ എമ്പാടും ഉള്ള മെഡിക്കൽ കോളേജുകളിലേക്ക് എംബിബിഎസ്, ബി ഡി എസ്, ആയുർവേദ തുടങ്ങിയ കോഴ്സുകളിലേക്കുള്ള ബിരുദ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുവാൻ നടത്തുന്ന പ്രവേശനപരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്(NEET). ഓൾ ഇന്ത്യ പ്രീ മെഡിക്കൽ ടെസ്റ്റ്(AIPMT) എന്നതിനു പകരം ആയിട്ടാണ് 2013 മുതൽ നീറ്റ് പരീക്ഷ നടത്തുന്നത്.
2013നു മുൻപുവരെ എല്ലാ സംസ്ഥാനങ്ങളും അവരുടേതായ പ്രവേശന പരീക്ഷകൾ നടത്തി ആയിരുന്നു മെഡിക്കൽ വിദ്യാർഥികളെ തിരഞ്ഞെടുത്തിരുന്നത്. നീറ്റ് വന്നതോടെ രാജ്യമെമ്പാടുമുള്ള മെഡിക്കൽ പ്രവേശന പരീക്ഷകൾ ഒന്നായി ചുരുക്കപ്പെട്ടു. എയിംസ്, ജിപ്മർ എന്നീ ചുരുക്കം ചില കോളേജുകളിലേക്ക് മാത്രമാണ് ഇപ്പോൾ പ്രത്യേക പ്രവേശന പരീക്ഷ നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളുടെ എതിർപ്പ് പരിഗണിച്ച സുപ്രീംകോടതി 2014 മുതൽ നീറ്റ് റദ്ദാക്കിയെങ്കിലും 2016ൽ ഇത് പുനസ്ഥാപിക്കയുണ്ടായി. 2019 മുതൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി(NTA) ആണ് നീറ്റ് നടത്തുന്നത്. ഇതിനു മുൻപു സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ(CBSE) ആയിരുന്നു ഇത് നടത്തിയത്.

ഹയർസെക്കൻഡറി തലത്തിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻസ്(MCQ) ആണ് ഈ പരീക്ഷയിൽ ചോദിക്കുന്നത്. മൂന്ന് മണിക്കൂർ പരീക്ഷയാണിത്. ഇംഗ്ലീഷിനു പുറമേ രാജ്യത്തെ മറ്റ് അംഗീകൃത ഭാഷകളിലും നീറ്റ് നടത്തുന്നു.
രാജ്യത്തെ 60000ത്തിൽ പരം മെഡിക്കൽ സീറ്റുകളിലേക്ക് എല്ലാവർഷവും 12 ലക്ഷത്തിലേറെ വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതുന്നു. എംബിബിഎസ് പ്രവേശന പരീക്ഷയ്ക്ക് പുറമേ മെഡിസിൻ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ആയ NEET(PG)യും എല്ലാവർഷവും നടത്തപ്പെടുന്നു.

Share: