തുലാവർഷം ശക്തമാകാൻ സാധ്യത; ഇടിമിന്നലിനെ കരുതിയിരിക്കണം

Share:

സംസ്ഥാനത്ത് തുലാവർഷക്കാലത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ  അറിയിച്ചു. മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരിയാണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ച വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ പൊതുജനങ്ങൾ കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ മുന്നറിയിപ്പ് സ്വീകരിക്കണം. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽനിന്ന് വിട്ടുനിൽക്കരുത്.
കുട്ടികൾ ഉച്ച രണ്ട് മണി മുതൽ വൈകീട്ട് 10 മണി വരെയുള്ള സമയം തുറസ്സായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കണം. സ്‌കൂളുകളിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്ത് വിദ്യാർഥികൾക്ക് പ്രത്യേക നിർദേശം നൽകാൻ കളക്ടർ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി.
ഉച്ച രണ്ട് മണി മുതൽ വൈകീട്ട് 10 മണി വരെയുള്ള പൊതുനിർദേശങ്ങൾ:
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാലുടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ മുറ്റത്തേക്കോ ഈ സമയത്ത് പോവരുത്.
ഗൃഹോപരകണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹവസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ഫോൺ ഉപയോഗിക്കരുത്. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
കഴിയുന്നത്ര വീടിനുള്ളിൽ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വീടിന് പുറത്താണെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
വാഹനത്തിനുള്ളിലാണെങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
ഇടിമിന്നലുണ്ടാവുമ്പോൾ ജലാശയത്തിൽ ഇറങ്ങാൻ പാടില്ല. പട്ടം പറത്തുവാൻ പാടില്ല.
തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവെച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
വളർത്തുമൃഗങ്ങളെ ഈ സമയത്ത് തുറസ്സായ സ്ഥലത്ത് കെട്ടരുത്. അവയെ അഴിക്കാനും സുരക്ഷിതമായി മാറ്റിക്കെട്ടാനും മഴമേഘം കാണുമ്പോൾ തുറസ്സായ സ്ഥലത്തേക്ക് പോവരുത്.
ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽരക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്ക് സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

Share: