കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷ : ഫെബ്രുവരി 22 ന്

328
0
Share:

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്‍റെ പ്രാഥമിക പരീക്ഷ ഫെബ്രുവരി 22 ന് നടക്കും. മൂന്നു വിഭാഗങ്ങളിലായി അഞ്ചു ലക്ഷത്തി എഴുപത്തിയാറായിരത്തി ഇരുനൂറ്റി നാല്‍പത്തിമൂന്നു അപേക്ഷകരാണുള്ളത്.

മൂന്നു വിഭാഗങ്ങളിലേക്കുമായി പൊതുപരീക്ഷയാണു ആദ്യം നടത്തുക. ആദ്യ വിഭാഗത്തില്‍ അഞ്ചു ലക്ഷത്തി നാല്‍പത്തേഴായിരത്തി അഞ്ഞൂറ്റി നാല്‍പത്തി മൂന്നു അപേക്ഷകരും രണ്ടാം വിഭാഗത്തില്‍ ഇരുപത്തിയാറായിരത്തി തൊള്ളായിരത്തി അന്‍പതുപേരും മൂന്നാം വിഭാഗത്തില്‍ 1750 പേരുമാണ് അപേക്ഷകരായുള്ളത്.

ഒബ്ജക്ടീവ് രീതിയില്‍ നടത്തുന്നപ്രാഥമിക പരീക്ഷയ്ക്ക് 100മാര്‍ക്ക് വീതമുള്ള രണ്ടു പേപ്പറുകളാണുള്ളത്. പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്നവര്‍ വിവരണാത്മക രീതിയിലുള്ള മെയിന്‍ പരീക്ഷ എഴുതണം. അതിനു ശേഷം അഭിമുഖം. ഇതിന്‍റെകൂടി അടിസ്ഥാനത്തിലാണ് റാങ്ക്്ലിസ്റ്റ് തയ്യാറാക്കുക.

ആദ്യ വിഭാഗത്തില്‍ നേരിട്ടുള്ള നിയമനവും ,രണ്ടാം വിഭാഗത്തിൽ നിലവിലുള്ള ജീവനക്കാരില്‍ നിന്ന് സ്ഥലംമാറ്റം മുഖേനയുള്ള നിയമനാവുമാണ് നടത്തുന്നത്. ഒന്നാം ഗസറ്റഡ് പോസ്റ്റിലോ അതിനുമുകളിലോ ഉള്ളവര്‍ക്കാണ് മൂന്നാം വിഭാഗം. സിവില്‍ സര്‍വീസിനു സമാനമായി ഒരുമിച്ച് നിയമന ശുപാര്‍ശ അയച്ച് പരിശീലനം നല്‍കുന്നതാണ് രീതി. 18 മാസത്തെ പരിശീലനത്തിനുശേഷം ഉയര്‍ന്ന തസ്തികയില്‍ നിയമനം ലഭിക്കും.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് (KAS) പരീക്ഷക്ക് വ്യക്തമായ ഘടന പി.എസ്.സി തയ്യാറാക്കിയിട്ടുണ്ട്. പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവ ഉള്‍പ്പെടുത്തിയാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് മൂന്നു ഘട്ടങ്ങളാണ് ഉണ്ടാവുക: ഒബ്ജെക്ടീവ് പരീക്ഷയായ പ്രിലിമിനറി, വിവരണാത്മക പരീക്ഷയായ മെയിൻസ്, ഇന്റർവ്യൂ . 200 മാര്‍ക്കിനാണ് പ്രാഥമിക പരീക്ഷ. രണ്ട് ഭാഗമുണ്ട്. ഒ.എം.ആര്‍. മാതൃകയിലാണിത്. രണ്ടാംഭാഗത്തില്‍ 50 മാര്‍ക്കിന് ഭാഷാവിഭാഗം ചോദ്യങ്ങളാണ്; മലയാളത്തിന് 30 മാര്‍ക്കും ഇംഗ്ലീഷിന് 20 മാര്‍ക്കും.

മുഖ്യപരീക്ഷ വിവരണാത്മകമാണ്. അഭിമുഖം 50 മാര്‍ക്കിന്. മുഖ്യപരീക്ഷയ്ക്കും അഭിമുഖത്തിനുമുള്ള മാര്‍ക്ക് കണക്കിലെടുത്താണ് റാങ്ക്പട്ടിക തയ്യാറാക്കുക.

പ്രിലിമിനറി പരീക്ഷയിൽ രണ്ട് പേപ്പർ ഉണ്ടായിരിക്കും. രണ്ടു പരീക്ഷകൾക്കുമായി നൂറുവീതം ചോദ്യങ്ങളുണ്ടാവും. ഒരേ ദിവസം തന്നെയാവും രണ്ടു പരീക്ഷകളും നടത്തുക. ബിരുദനിലവാരമുള്ള രണ്ടു പരീക്ഷകളും ഒ.എം.ആർ. മാതൃകയിലായിരിക്കും. ഇവയിൽ വിജയിക്കുന്നവർക്ക് മുഖ്യപരീക്ഷയെഴുതാം.

പ്രാഥമിക പരീക്ഷയാണ് 2020 ഫെബ്രുവരി 22 ന് നടക്കുക.
മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും സമയം പിന്നീട് അറിയിക്കും.
പ്രാഥമിക പരീക്ഷയില്‍ ഭാഷാ നൈപുണ്യമൊഴികെയുള്ളവയ്ക്ക് ഇംഗ്ലീഷിലായിരിക്കും ചോദ്യങ്ങള്‍.
മുഖ്യ പരീക്ഷ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതാണ്.

മെയിൻസ് (മുഖ്യപരീക്ഷ)- 300 മാർക്ക്

വിവരണാത്മക പരീക്ഷയായ മെയിൻസിൽ മൂന്നു പേപ്പറുകൾ ഉണ്ടായിരിക്കും. ഓരോ പേപ്പറിനും 100 വീതം മൊത്തം 300 മാർക്കിനാവും മെയിൻസ് പരീക്ഷ നടക്കുക. മൂന്നു പേപ്പറുകൾ താഴെ പറയുന്നവയാണ്:

പേപ്പർ 1: ശാസ്ത്രവിഷയങ്ങൾ (100)
പേപ്പർ 2: മാനവിക വിഷയങ്ങൾ (100 )
പേപ്പർ 3: കേരളപഠനം (100 )

മൂന്നു പേപ്പറിനും നിശ്ചിതമാർക്ക് നേടി വിജയിക്കുന്നവർ അഭിമുഖത്തിന് അർഹത നേടും.

റാങ്ക്പട്ടികയ്ക്ക് ഒരുവര്‍ഷ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തിനകം ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കിയാണ് നിയമനം.

പരീക്ഷാ രീതി

ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷക്ക് തുല്യമായ മാതൃകയായിരിക്കും കെ.എ.എസ് പരീക്ഷ എന്നാണ് കേരളാ പി.എസ്.സി വ്യക്തമാക്കിയിരിക്കുന്നത്. യു. പി. എസ്. സി പരീക്ഷ മാതൃകയും മാനദണ്ഡവും വെച്ചാണ് കെ. എ. എസ് പരീക്ഷയുടെ മാതൃക . അതിനാൽതന്നെ സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന അതേ രീതിയിൽ കെ. എ. എസ് പരീക്ഷക്കും പരിശ്രമിക്കേണ്ടി വരും. പ്രിലിമിനറി എക്സാം, മെയിൻ എക്സാം, ഇൻറർവ്യൂ എന്നീ മൂന്ന് ഘട്ടങ്ങൾ ആയിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക. ഒബ്ജക്റ്റീവ് ടൈപ്പ് പ്രിലിമിനറിയിലും ഡിസ്ക്രിപ്റ്റീവ് മെയിൻ എക്സാമിനും പേഴ്സണാലിറ്റി ടെസ്റ്റും ഉദ്യോഗാർഥിയുടെ കഴിവുകൾ പരിശോധിക്കാൻ വേണ്ടി ഇൻറർവ്യൂയും ആണ് ഉണ്ടാകുക. കേരള സർവീസ് അഡ്മിനിസ്ട്രേഷൻ ആയതുകൊണ്ടുതന്നെ മലയാളഭാഷയിലും വിവരണാത്മക പരീക്ഷയുണ്ട്.

കെ എ എസ് പരീക്ഷയുടെ 3 ഘട്ടവും വിജയിക്കുന്ന ഒരാളെ ജൂനിയർ ടൈം സ്കെയിൽ ഓഫീസർ തസ്തികയിൽ നിയമിച്ച് 18 മാസം മുതൽ രണ്ട് വർഷം വരെ നീണ്ടുനിൽക്കുന്ന പരിശീലനത്തിന് അയക്കുന്നു. ഇതിൽ 15 ദിവസം നിർബന്ധമായും ഗവൺമെന്റ് നിശ്ചയിക്കുന്ന ഒരു പ്രീമിയർ നാഷണൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിലും, 15 ദിവസം നാഷണൽ പ്ലാനിങ് അല്ലെങ്കിൽ ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിലും ആയിരിക്കും ട്രെയിനിങ്. തിരുവനന്തപുരം ഗവൺമെൻറ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ആയിരിക്കും ഓരോ ഓഫീസറുടേയും ട്രെയിനിങ് പ്രോഗ്രാം നിശ്ചയിക്കുന്നത്. ജോലിയിൽ പ്രവേശിച്ചു സ്ഥിരപെടുന്നതിന് മുമ്പ് രണ്ടുവർഷത്തെ പ്രൊബേഷൻ പിരിയഡ് പൂർത്തിയാക്കിയിരിക്കണം. പ്രൊബേഷൻ പിരിയഡ് പൂർത്തിയാക്കുന്ന ഓരോരുത്തർക്കും കേരള ഗവൺമെൻറ് നടത്തുന്ന 4 പരീക്ഷകളും വിജയിച്ചിരിക്കണം. ഭരണഭാഷാ പരിജ്ഞാനം അളക്കുന്നതിനുള്ള പരീക്ഷയുമുണ്ട്.

1. The Revenue Test
2. The Criminal Judicial Test including Indian Penal Code and Criminal Procedure Code
3. Manual of Officer Procedure
4. Kerala Secretariat Office Manual
5. Malayalam Proficiency Test

കേരള ഗവൺമെൻറ് കെ. എ. എസ് പരീക്ഷ നടത്തുന്നത് 30 വ്യത്യസ്ത വകുപ്പുകൾക്ക് വേണ്ടിയാണ്. കെ.എ.എസ് പരീക്ഷയിൽ ലഭിക്കുന്ന റാങ്കും ഒഴിവും അനുസരിച്ച് പ്രൊബേഷൻ പിരിയഡിന് ശേഷം വിജയിയെ കേരള അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിക്കുന്നു.

നിയമന രീതി

കെ. എ. എസിൻ്റെ ജൂനിയർ ടൈം സ്കെയിൽ ഓഫീസർ പദവിയിലേക്ക് മൂന്ന് രീതിയിലാണ് നിയമനം നടക്കുന്നത്.

1. ഓപ്പൺ കാറ്റഗറി റിക്രൂട്ട്മെൻറ്
2. ട്രാൻസ്ഫെർ മുഖേനെയുള്ള റിക്രൂട്ട്മെൻറ്
3. ട്രാൻസ്ഫെർ മുഖേനെയുള്ള നിയമനം

ഇപ്പോൾ ഗവൺമെൻറ് സർവീസിൽ ഇല്ലാത്തവർക്ക് പി. എസ്. സി. നടത്തുന്ന പരീക്ഷയെഴുതി കെ. എ. എസ്. ഓഫീസർ ആകുന്നതിനാണ് ഓപ്പൺ കാറ്റഗറി റിക്രൂട്ട്മെൻറ് എന്ന് പറയുന്നത്. ഓപ്പൺ കാറ്റഗറിയിൽ പരീക്ഷയ്ക്ക് പങ്കെടുക്കാനുള്ള യോഗ്യത കേരള ഗവൺമെൻറ് അംഗീകാരമുള്ള ഏതെങ്കിലുമൊരു സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ്. ജനറൽ കാറ്റഗറിയിൽ പ്രായം 21നും – 32നും ഇടയിലായിരിക്കണം.

പരീക്ഷ നടത്തുന്ന വർഷത്തെ ജനുവരി ഒന്നാം തീയതിയിലെ പ്രായമാണ് കണക്കാക്കുക. ഒബിസി ആണെങ്കിൽ മൂന്നുവർഷവും, എസ്. സി/ എസ്. ടിക്കാർക്ക് അഞ്ചുവർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
ഫസ്റ്റ് ഗസറ്റഡ് ഓഫീസർ റാങ്കിന് താഴെയുള്ള ഗവൺമെൻറ് ജോലിക്കാർക്ക് കെ. എ. എസ് ഓഫീസർ ആകാൻ വേണ്ടി അപേക്ഷിക്കുന്നതിനാണ് ട്രാൻസ്ഫെർ മുഖേനെയുള്ള റിക്രൂട്ട്മെൻറ്. ഇതിൻറെ പ്രായപരിധി 40 വയസ്സാണ്. ഒബിസിക്കും എസ്. സി/എസ്. ടിക്കും യഥാക്രമം മൂന്നും അഞ്ചും വർഷം ഇളവ് ലഭിക്കും.
ഫസ്റ്റ് ഗസറ്റഡ് റാങ്കിലുള്ളവർക്കും അതിന് മുകളിലുള്ള ഗവൺമെൻറ് ജീവനക്കാർക്കുമുള്ളതാണ് ട്രാൻസ്ഫെർ മുഖേനെയുള്ള നിയമനം . ഇതിന് പ്രായപരിധി 50 വയസ്സാണ്.
ഒരു വർഷം പി. എസ്. സി നടത്തുന്ന കെ. എ. എസ് പരീക്ഷയുടെ മൊത്തം ഒഴിവുകൾ ഈ 3 രീതിയിലേക്കും തുല്യമായി വീതിച്ചിട്ടായിരിക്കും പരീക്ഷകൾ നടത്തുന്നത്. അതായത് 300 ഒഴിവുകളുണ്ടെങ്കിൽ 100 ഒഴിവുകൾക്കു വേണ്ടിയായിരിക്കും ഓപ്പൺ കാറ്റഗറിയിൽ പരീക്ഷ നടത്തുന്നത്.

സംവരണം, റൊട്ടേഷൻ

നേരിട്ടുള്ള നിയമനത്തിന് മാത്രമാണ് സംവരണം നൽകാൻ ഉദ്ദേശിക്കുന്നതെന്നും രണ്ട് മൂന്ന് ശ്രേണികളിൽ സംവരണം നൽകേണ്ടതില്ലെന്നുമുള്ള നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്. ഭിന്നശേഷിക്കാർ, എക്സ്-സർവീസുകാർ, വിധവകൾ തുടങ്ങിയവർക്ക് പി.എസ്.സി പരീക്ഷയിൽ പ്രായപരിധി ഇളവുണ്ടെങ്കിലും കെ.എ.എസിൽ അക്കാര്യം പറയുന്നില്ല.

സ്‌ക്രീനിംഗ് ടെസ്റ്റ് എന്ന രീതിയിലാണ് പ്രാഥമിക പരീക്ഷ നടത്തുക. പ്രാഥമിക പരീക്ഷക്കും ഫൈനല്‍ പരീക്ഷക്കും വേണ്ടി കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ള സിലബസ് എല്ലാതരം ബിരുദധാരികള്‍ക്കും അഭിമുഖീകരിക്കാന്‍ കഴിയുന്ന തരത്തില്‍ സമസ്ത വിഷയങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇംഗ്ലീഷിനൊപ്പം ഭരണഭാഷയും കെ എ എസ് പരീക്ഷാ സ്‌കീമിന്റെ അവിഭാജ്യ ഘടകമാണ്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കിയാണ് പരീക്ഷാ സ്‌കീം തയ്യാറാക്കിയിരിക്കുന്നത്.

ഉദ്യോഗാര്‍ഥികളുടെ റാങ്ക് നിര്‍ണയിക്കുന്ന മുഖ്യപരീക്ഷ വിവരണാത്മക പരീക്ഷയാണ്. ഇതിന്റെ മൂല്യനിര്‍ണയം വേഗത്തിലാക്കുന്നതിനു വേണ്ടി, കമ്പ്യൂട്ടര്‍വത്കൃത ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തിലൂടെയാണ് നിര്‍വഹിക്കുക. ഇതിനായി കഴിഞ്ഞ ഒരു വര്‍ഷമായി കമ്മീഷന്‍ തുടര്‍ച്ചയായ മുന്നൊരുക്കങ്ങള്‍ നടത്തിവരുന്നു. പരീക്ഷകളിലും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുന്നതിന് കമ്മീഷന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. കെ എ എസിന്റെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും പരീക്ഷാ സംഘാടനത്തിലും ഇന്നേവരെ പ്രയോഗിക്കാത്ത നൂതനമായ രീതികളാണ് അവലംബിക്കുന്നത്.

അഖിലേന്ത്യ സിവില്‍ സര്‍വീസിന്റെ നിലവാരത്തിലുള്ള കെ എ എസ് തിരഞ്ഞെടുപ്പില്‍ നടപടിക്രമങ്ങള്‍ വീഴ്ച വരുത്താതെ പൂര്‍ത്തീകരിക്കാനുള്ള ഉത്തരവാദിത്തം ഉദ്യോഗാര്‍ഥികളിലും നിക്ഷിപ്തമാണ്. ഏതെങ്കിലും ഒരു ഉദ്യോഗാര്‍ഥി പരീക്ഷക്കിടെ ക്രമക്കേട് നടത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും രാജ്യത്ത് ഒരിടത്തുമുള്ള സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്തതരത്തില്‍ ശക്തമായ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.

പരീക്ഷക്കുള്ള വിശദമായ സിലബസ് ( https://www.keralapsc.gov.in/sites/default/files/inline-files/Syllabus_KAS_Preliminary.pdf ) ഓൺലൈനിൽ ലഭിക്കും.

Share: