ആർക്കു വേണ്ടിയാണീ ചലച്ചിത്രമേള ?

Share:

രാജൻ പി. തൊടിയൂർ

ഐ എഫ് എഫ് കെ എന്ന ‘ഇൻറർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള’ വീണ്ടുമൊരു വിവാദത്തിന് വഴിമരുന്നിടുന്നു.
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മിയെ ക്ഷണിക്കാൻ വിട്ടുപോയതും മലയാളത്തിലെ പ്രഗല്ഭ നടനും സംവിധായകനുമായ ജോയ് മാത്യു മേള ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചതും മലയാളി സമൂഹത്തെ ഇരുത്തിച്ചിന്തിപ്പിക്കുന്നു.
ആർക്കു വേണ്ടിയാണീ ചലച്ചിത്രമേള ?
നടിയെ വീട്ടിൽ പോയി വിളിക്കാൻ പറ്റില്ല എന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ പറയുമ്പോൾ , അവർ മലയാളിയായതുകൊണ്ടാണോ എന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറാകണം. ചലച്ചിത്ര താരങ്ങളെയും സംവിധായകരെയും വീട്ടിൽ പോയി വിളിച്ചുകൊണ്ടുവന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്. കാലുപിടിച്ചുകൊണ്ടുവന്ന ചരിത്രവുമുണ്ട്.
കേരളത്തിലെ ചലച്ചിത്രകാരന്മ്മാർക്കും നിരൂപകർക്കും സാഹിത്യകാരന്മാർക്കും പത്രപ്രവർത്തകർക്കും ലോക മാധ്യമരംഗത്തെ പ്രതിഭകളുമായി സംവദിക്കാനുള്ള വേദികൂടിയാകണം ചലച്ചിത്രമേള എന്ന് ആദ്യകാല ചലച്ചിത്ര മേളകളിൽ ലക്‌ഷ്യം വെച്ചിരുന്നു. കുറഞ്ഞ പക്ഷം, സംസ്ഥാന സർക്കാരിന്റെ അവാർഡിന് അർഹരായ ചലച്ചിത്ര പ്രവർത്തകരെയും എഴുത്തുകാരെയും മേളയിലേക്ക് ക്ഷണിക്കണം എന്ന തീരുമാനം മൂന്നാമത് ചലച്ചിത്രമേളയിൽ അന്നത്തെ ചെയർമാൻ പി ഗോവിന്ദപ്പിള്ള എടുക്കുകയും അത് നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർന്നുള്ള ചലച്ചിത്രമേളകളിൽ പതിനായിരക്കണക്കിന് പാസ് വിറ്റ് പണമുണ്ടാക്കാൻ ശ്രമിക്കുന്ന സംഘാടകർ മലയാള സിനിമയുടെ വളർച്ചക്ക് കാരണഭൂതരായ ചലച്ചിത്ര കാരന്മ്മാരെയും രചയിതാക്കളെയും നിരൂപകരെയും വിസ്മരിക്കുകയാനുണ്ടായത്. ദേശീയ- സംസ്ഥാന അവാർഡുകൾ നേടിയ കേരളത്തിലെ ചലച്ചിത്ര പ്രവർത്തകർക്ക് ക്ഷണക്കത്ത് അയക്കാനുള്ള സാമാന്യ ബോധം പോലും സിനിമയുടെ വളർച്ചക്ക് വേണ്ടി രൂപീകരിച്ച ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തകർക്ക് ഇല്ലെങ്കിൽ സഹതപിക്കുകയെ നിർവാഹമുള്ളൂ .

1998 ൽ നടന്ന മൂന്നാമത്‌ ചലച്ചിത്ര മേളയിൽ പബ്ലിക്‌ റിലേഷൻസ് ഓഫീസറും കണ്‍വീനറും ആയി ലേഖകൻ പ്രവർത്തിച്ചപ്പോൾ ചെയർമാൻ ( പി. ഗോവിന്ദ പിള്ള ) ആവർത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു.
” ഈ ചലച്ചിത്രമേള നമ്മുടെ ചലച്ചിത്രകാരന്മാർക്കും എഴുത്തുകാർക്കും പ്രയോജനകരമാകണം. ലോകസിനിമ എന്തെന്ന് അവർ തിരിച്ചറിയണം.സംസ്ഥാന ചലച്ചിത്ര അവാർഡു നേടിയ എല്ലാവർക്കും ക്ഷണക്കത്തയക്കണം. അവർക്ക് പ്രത്യേക ഡെലിഗേറ്റ് പാസ് നല്കണം. എങ്കിൽ മാത്രമേ മേള നമ്മുടെ സിനിമയുടെ വളർച്ചക്ക് ഉപകരിക്കൂ.”
മേള പിന്നീട് ചലച്ചിത്ര അക്കാദമിയുടെ ചുമതലയിലായി.

ഒരു അന്തർദേശീയ ചലച്ചിത്രോത്സവം (?) എത്രമാത്രം കെടുകാര്യസ്തതയോടെ നടത്താം എന്ന് വർഷങ്ങളായി നാം കാണുന്നു .
ലക് ഷ്യബോധമില്ലാതെ, നടത്തുന്ന ഈ മേള നമ്മുടെ ചലച്ചിത്ര സംസ്കാരത്തിനോ സിനിമ വ്യവസായത്തിനോ യാതൊരു പ്രയോജനവും ചെയ്യുന്നില്ല, എങ്കിൽ പിന്നെ എന്തിനുവേണ്ടി ?
ലോകമെമ്പാടും ചലച്ചിത്ര മേളകൾ നടത്തുമ്പോൾ അതിന് ചില ഉദ്ദേശ്യ – ലക്ഷ്യങ്ങൾ ഉണ്ടെന്നുള്ളത് മേളയുടെ നടത്തിപ്പിൽ പ്രതിഫലിച്ചു കാണാം. അത്തരമൊരു ലക്‌ഷ്യം മുന്നിൽ കാണുന്നതിൽ സംസ്ഥാന ചലച്ചിത്ര അക്കദമി പരാജയപ്പെട്ടതിന്റെ നേർചിത്രമായി കഴിഞ്ഞ മേളകൾ . കോടികൾ ചെലവഴിച്ച് നടത്തുന്ന ഈ ധൂർത്ത് മലയാള സിനിമക്ക്, കേരളത്തിലെ ചലച്ചിത്ര പ്രവർത്തകർക്ക്, പ്രേക്ഷകർക്ക്‌ , കേരള സംസ്ഥാനത്തിന് എന്ത് നേട്ടമാണ് നല്കിയത്? മേളയുടെ ഇരുപത്തിരണ്ടാം വർഷം തീർച്ചയായും നാം ആലോചിക്കണം. ചലച്ചിത്ര മേളയുടെ അടിസ്ഥാന ലക്ഷ്യങ്ങളെക്കുറിച്ച് ബോധമില്ലാതെ കാട്ടിക്കൂട്ടുന്ന കോപ്രായമായി മേള മാറുന്നത് അതിന്റെ തലപ്പത്തിരിക്കുന്നവരുടെ പിടിപ്പുകേടുകൊണ്ടാണെന്ന് മേളയിൽ പങ്കെടുത്തവരും സാക്ഷികളും ഒന്നടങ്കം പറയുമ്പോൾ സർക്കാർ അത് കണ്ടില്ലെന്ന് നടിക്കരുത്.
ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുമ്പോൾ അതിലൂടെ, അന്നാട്ടിലെ സിനിമക്കുണ്ടാകാവുന്ന നേട്ടങ്ങളാണ് ഏതു രാജ്യവും പരമപ്രധാനമായി കാണുന്നത്. രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ വളർച്ചക്കും ഇത് ഉപയോഗപ്പെടുത്തണമെന്നു മിക്ക ചലച്ചിത്രമേളയും ലക്‌ഷ്യം വെക്കാറുണ്ട്. മികച്ച ചിത്രങ്ങൾ കാണാനും വിലയിരുത്താനും ലോകമെമ്പാടുമുണ്ടാകുന്ന മാധ്യമ ചലനങ്ങൾ മനസ്സിലാക്കാനുമുള്ള ഇടമാകണം ചലച്ചിത്ര മേളകൾ. ചലച്ചിത്രകാരന്മാരുടെയും നിരൂപകരുടെയും ആസ്വാദകരുടെയും ബോധധാരയിൽ ഒരു പുത്തൻ തിരികൊളുത്താൻ മേളക്ക് കഴിഞ്ഞാൽ മാത്രമേ അതിന് അർഥമുള്ളു.

മലയാള സിനിമക്ക് വിലപ്പെട്ട സംഭാവനകൾ നല്കിയ , സംസ്ഥാന- ദേശീയ അവാർഡുകൾ നേടിയ , മലയാള സിനിമ പ്രവർത്തകരുടെ വിവരങ്ങൾ പോലും അക്കാദമിയുടെ പക്കലില്ല എന്നതാണ് വിരോധാഭാസം. ഈ ചെറിയ സംസ്ഥാനത്തിലെ വിരലിലെണ്ണാൻ കഴിയുന്ന ചലച്ചിത്ര അവാർഡുജേതാക്കളെ ഇത്തരമൊരു മേളയിൽ ഉൾപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ അത് ചലച്ചിത്രഅക്കാദമിയുടെ പിടിപ്പു കേടാണ്.

അന്തർദേശീയ ചലച്ചിത്രമേള നാടിൻറെ സാംസ്കാരിക ഉത്സവമായി മാറുന്നത് അത് സംഘടിപ്പിക്കുന്നവരുടെ പ്രതിബദ്ധതയും പ്രാഗത്ഭ്യവും കൊണ്ട് മാത്രമാണ്. ചലച്ചിത്രമേളയുടെ യാതൊരു ആകർഷണീയതയുമില്ലാതെ, വികലമായി നടത്തുന്ന ഈ മാമാങ്കം എത്ര വിദേശികളെ കേരളത്തെക്കുറിച്ച് നല്ലത് പറയാൻ പ്രേരിപ്പിക്കുമെന്ന് സർക്കാർ കണ്ടെത്തണം.
വൃത്തികെട്ട നഗരമാലിന്യങ്ങൾക്കിടയിൽ , പ്രാഥമിക സൗകര്യങ്ങൾക്കുപോലും ഇടമൊരുക്കാതെ നടത്തുന്ന ഈ മാമാങ്കം കേരളത്തെ ലോക ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്താൻ ഒരിക്കലും പ്രേരകമാവില്ല.

ചലച്ചിത്രകാരന്മാരെ വിദേശത്തുനിന്നും പണം ചെലവഴിച്ചു കൊണ്ടുവന്ന് അടച്ച തിയെറ്ററിലിരുത്തി സിനിമ കാണിച്ച് ഹോട്ടൽ മുറിയിൽ കിടത്തിയുറക്കി പറഞ്ഞു വിടാനാണെങ്കിൽ , എന്തിന് വേണ്ടി ഈ മേള എന്ന് നികുതിദായകർ ചിന്തിച്ചാൽ അവർക്ക് മതിയായ മറുപടി നല്കാൻ സംഘാടകർക്ക് ബാധ്യതയുണ്ട് .

ലോകമെമ്പാടും ആയിരക്കണക്കിന് ചലച്ചിത്ര മേളകൾ നടക്കുന്നു. നാടിൻറെ സംസ്കാരം മറ്റുള്ളവരിലേക്ക് പകരാൻ കൂടിയാണ് മേള നടത്തുന്നത് . അതോടൊപ്പം സാദ്ധ്യതകൾ കാട്ടിക്കൊടുത്ത് ചലച്ചിത്ര നിർമാതാക്കളെ ആകർഷിക്കാനും. അതുകൊണ്ടാണ് കാനിലും ചിക്കാഗോയിലും ദുബൈയിലും മറ്റു നിരവധി രാജ്യങ്ങളിലും മേള നടക്കുന്ന നഗരം ഉത്സവത്തിമിർപ്പിലാകുന്നത് . ചലച്ചിത്ര മേള കൊണ്ട് മാത്രം ലോക ടൂറിസം ഭൂപടത്തിൽ ഉയർന്നുവന്ന നഗരങ്ങൾ ഉണ്ട്.

തിരുവനന്തപുരത്ത് ചലച്ചിത്രമേള കൊണ്ടാടുമ്പോൾ വൃത്തികെട്ട , പൊട്ടിപ്പൊളിഞ്ഞ നിരത്തുകളും മതിലിൽ ചേർന്ന് നിന്ന് മൂത്ര മോഴിക്കുന്ന ജനങ്ങളേയും കണ്ട് മൂക്ക് പൊത്തിപ്പിടിച്ച് അടുത്ത തിയറ്ററിലേക്ക് പോകുന്ന വിദേശ പ്രതിനിധികൾ ഈ പ്രാകൃത ദേശത്തെ തള്ളിക്കളയാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടോ എന്ന് മേള നടത്തുന്നവർ ആലോചിക്കണം. ചലച്ചിത്ര മേള നടക്കുന്ന ഒരു നഗരത്തെ ഇത്രമാത്രം അനാകർഷകമായി പ്രദർശിപ്പിക്കാൻ നമുക്ക് മാത്രമേ കഴിയൂ.

പാവപ്പെട്ട നികുതിദായകൻറെ കോടികൾ ചെലവഴിക്കുമ്പോൾ അത് ഈ നാടിൻറെ സാംസ്കാരിക, സാമൂഹിക, ചലച്ചിത്ര മണ്ഡലത്തിന് എന്ത് സംഭാവനയാണ് നല്കുന്നതെന്നും ആലോചിക്കണം. അന്തർ ദേശീയ ചലച്ചിത്ര മേളയുടെ ഉദ്ദേശ – ലക്ഷ്യങ്ങൾ സാധിതമാക്കാൻ കഴിയാത്ത ധൂർത്തിന് തടയിടാൻ സർക്കാർ ശ്രദ്ധിക്കണം. വടക്കേഇന്ത്യയിൽനിന്നും വിദേശങ്ങളിൽ നിന്നും താരങ്ങളെയും സംവിധായകരെയും കാലുപിടിച്ചു മേളയിൽ പങ്കെടുപ്പിക്കാൻ നെട്ടോട്ടമോടുന്നവർ , കേരളത്തിൽ നിന്ന് ദേശീയ- അന്തർദ്ദേശീയ ബഹുമതികൾ നേടിയ ചലച്ചിത്ര പ്രവർത്തകരെ നിസ്സാരരായിക്കാണുന്ന അവസ്ഥ വെച്ചുപൊറുപ്പിക്കാൻ മലയാളി സമൂഹം അനുവദിക്കരുത് .

അവാർഡ് ജേതാക്കളെ ആദരിക്കാനല്ല, അംഗീകരിക്കാനാണ് ചലച്ചിത്ര അക്കാഡമി തയ്യാറാക്കേണ്ടത്. മുൻകാല ചലച്ചിത്ര അവാർഡ് ജേതാക്കൾക്കും പ്രവർത്തകർക്കും ഒരു ക്ഷണക്കഥയാക്കാനുള്ള സൗകര്യം പോലും ചലച്ചിത്ര അക്കാഡമി ക്കില്ലെങ്കിൽ , ഹാ ! കഷ്ടം! എന്ന് പറയാനേ പറ്റു .
സംഘാടകർക്ക് വേണ്ടത് സാംസ്കാരിക വളർച്ച നേടിയ മനസ്സാണ്. അല്ലെങ്കിൽ പ്രബുദ്ധ കേരളം വിരൽ ചൂണ്ടി ചോദിക്കും; ഇത്തരം ധൂർത്ത് ഇവിടെ എന്തിന് , ആർക്കു വേണ്ടി ?

Share: