സ്ത്രീകളുടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത ലക്ഷ്യം: മുഖ്യമന്ത്രി

Share:

“ഡിജിറ്റൽ മേഖലയിലെ സ്ത്രീ-പുരുഷ അന്തരം ഇല്ലാതാക്കണം”

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിൻറെ ഡിജിറ്റൽ പാഠശാല പദ്ധതിയിലൂടെ സ്ത്രീകളുടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യത്തിലേക്ക് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായ സ്മാർട്ട് ഫോൺ, സോഷ്യൽ മീഡിയ, ബാങ്കിങ്, നെറ്റ് ബാങ്കിങ്, ഓൺലൈൻ പേയ്മെൻറ് സേവനങ്ങൾ, എടിഎം, സൈബർ സെക്യൂരിറ്റി തുടങ്ങിയവ നിത്യജീവിതത്തിൽ സ്ത്രീ സൗഹൃദമായി ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര വനിതാദിനാഘോഷത്തിൻറെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്ന പുരസ്‌കാരങ്ങളുടെ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഡിജിറ്റൽ മേഖലിയിൽ സ്ത്രീ-പുരുഷ അന്തരം ഇല്ലാതാക്കണമെന്നും ഡിജിറ്റൽ ഡിവൈഡിനേയും നൂതന സാങ്കേതികവിദ്യാ രംഗത്തെ തൊഴിലന്തരത്തേയും സൈബർ കുറ്റകൃത്യങ്ങളേയുമൊക്കെ മറികടന്നു വേണം നൂതന സാങ്കേതികവിദ്യയെ ലിംഗസമത്വത്തിനായുള്ള ഉപാധിയായി ഉപയോഗിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂതന സാങ്കേതികവിദ്യയും ഡിജിറ്റൽ സൗകര്യങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിൽ ലോകത്തു വലിയ അന്തരം നിലനിൽക്കുന്നു. സാമ്പത്തികമായ വശങ്ങൾക്കു പുറമേ സാമൂഹികമായ മറ്റൊരു വശംകൂടി ഇതിനുണ്ട്. ലോകത്ത് 60 ശതമാനം സ്ത്രീകൾ മാത്രമേ ഇന്റർനെറ്റ് ഉപയോഗിക്കുന്നുള്ളൂ. പുരുഷന്മാർ 75 ശതമാനത്തോളം വരും. ഇന്ത്യയുടെ കാര്യമെടുത്താൽ ഇൻറ്ർനെറ്റ് ഉപയോഗിക്കുന്ന വനിതകൾ 30 ശതമാനത്തോളമേ ഉള്ളൂ. വലിയ അന്തരം നിലനിൽക്കുന്നത് ഇതിൽനിന്നു വ്യക്തമാണ്.

ഡിജിറ്റൽ മേഖലയിലെ സ്ത്രീ-പുരുഷ അന്തരം കുറയ്ക്കുന്നതിനു സർക്കാർ വിവിധ പദ്ധതികൾ ആവിഷരിച്ചു നടപ്പാക്കുന്നുണ്ട്. കോവിഡ് മഹാമാരി പടർന്നുപിടിച്ച ഘട്ടത്തിൽ വിദ്യാർഥികളെ ഡിജിറ്റൽ വിദ്യാഭ്യാസത്തിനുകീഴിൽ കൊണ്ടുവരാൻ കഴിഞ്ഞു. ഇതു ലോകശ്രദ്ധ പിടിച്ചുപറ്റി. ഇൻറ്ർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണു കേരളം. എല്ലാവർക്കും ഇൻറ്ർനെറ്റ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു കെ-ഫോൺ പദ്ധതി നടപ്പാക്കുന്നത്. ഇത് പൂർത്തീകരണത്തോടടുക്കുകയാണ്. പദ്ധതിയുടെ പ്രാഥമികഘട്ടത്തിൽ ഓരോ നിയമസഭാ മണ്ഡലത്തിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന 100 കുടുംബങ്ങൾക്കുവീതം സൗജന്യമായി കെ-ഫോൺ കണക്ഷൻ ലഭ്യമാക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആകെ സീറ്റുകളുടെ 50 ശതമാനം സ്ത്രീകൾക്കായി നീക്കിവച്ച ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണു കേരളം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവിയിൽ പകുതിയും സ്ത്രീകൾക്കായി സംവരണം ചെയ്ത ഏക സംസ്ഥാനവും കേരളമാണ്. സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യംവച്ച് ആരംഭിച്ച കുടുംബശ്രീ ഇന്നു ലോകത്തിനുതന്നെ മാതൃകയാണ്. കുറഞ്ഞ ശിശുമരണ നിരക്കും മാതൃമരണ നിരക്കും, മികച്ച സ്ത്രീപുരുഷ – അനുപാതം, എന്നിവ നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. സ്ത്രീകളുടെ ആയൂർദൈർഘ്യം ദേശീയ ശരാശരിയേക്കാൾ മുകളിലാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തും പൊതുവിദ്യാഭ്യാസ രംഗത്തും സ്ത്രീകളുടെ അനുപാതം പുരുഷന്മാരേക്കാൾ കൂടുതലാണ്. എന്നാൽ തൊഴിൽ രംഗത്തു സ്ത്രീകളുടെ സാന്നിധ്യം കുറവാണ്. പ്രത്യേകിച്ച്, നൂതന വ്യവസായങ്ങളിലും ഉത്പാദനോന്മുഖ തൊഴിലുകളിലും സ്ത്രീ പങ്കാളിത്തം കുറവാണ്. ഇതിനെ തട്ടിനീക്കി മാത്രമേ സ്ത്രീ പുരുഷ സമത്വമെന്ന ആശയത്തിലേക്കു നീങ്ങാനാകൂ. ഇതിനുള്ള വിവിധ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്.

സ്ത്രീ സമൂഹത്തിൻറെ ഉന്നമനം ലക്ഷ്യംവച്ചുള്ള പദ്ധതികൾ ഇത്തവണത്തെ ബജറ്റിലും മുന്നോട്ടുവച്ചിട്ടുണ്ട്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്കു വലിയ പ്രാധാന്യം നൽകിയുള്ള പദ്ധതികളാണു നടപ്പാക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം കൈവരിച്ചാൽ മാത്രമേ വനിതകൾക്കു സാമൂഹിക മുന്നേറ്റം കൈവരിക്കാൻ കഴിയൂ. അതിന് ഏറെ ആവശ്യം തൊഴിൽ ലഭ്യമാക്കുകയെന്നതാണ്. ഇതിന് കേരള നോളഡ്ജ് ഇക്കോണമി മിഷനിലൂടെ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിൽ മേഖലയിൽ സ്ത്രീകൾ കൂടുതലായി എത്തിച്ചേരേണ്ടതുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ലോകം വലിയ രീതിയിൽ സാങ്കേതികമായി മുന്നേറ്റം നടത്തുമ്പോൾ സ്ത്രീകൾ പിന്തള്ളപ്പെട്ടു പോകുന്ന സാഹചര്യം ഉണ്ടാകരുത്. സംസ്ഥാനത്ത് സ്ത്രീകളെ സാങ്കേതിക മേഖലയിൽ മുന്നേറ്റമുണ്ടാക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടിയിട്ടുള്ളൊരു തുടക്കം കൂടിയാണ് വനിത ദിനത്തോടനുബന്ധിച്ച് നടത്തുന്നത്. തൊഴിൽ മേഖലകളിൽ പിന്തള്ളപ്പെട്ട് പോകാൻ പാടില്ല. അതിനായി വനിത വികസന കോർപറേഷൻറെ നേതൃത്വത്തിൽ സ്‌കില്ലിംഗ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചു വരുന്നു. ലൈംഗികാതിക്രമങ്ങൾ ചെറുക്കാൻ പോഷ് ആക്ട് ഫലപ്രദമായി നടപ്പിലാക്കി വരുന്നു. വനിത ശിശുവികസന വകുപ്പ് ഈ വർഷം സംസ്ഥാനത്ത് എത്ര സ്ഥാപനങ്ങളിൽ പരാതികൾ റിപ്പോർട്ട് ചെയ്യാനുള്ള കമ്മിറ്റികളുണ്ടെന്നും അവ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ഗതാഗത വകുപ്പ് മന്ത്രി ആൻറ്ണി രാജു, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ് കുമാർ, വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ജി. പ്രിയങ്ക, പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാർ, വനിത വികസന കോർപറേഷൻ ചെയർപേഴ്സൺ കെ.സി. റോസക്കുട്ടി, ജെൻഡർ കൺസൾട്ടൻറ് ഡോ. ടി.കെ. ആനന്ദി, ബിന്ദു ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു. കെ.സി. ലേഖ, നിലമ്പൂർ ആയിഷ, ലക്ഷ്മി എൻ. മേനോൻ, ഡോ. ആർ.എസ്. സിന്ധു എന്നിവർക്ക് മുഖ്യമന്ത്രി വനിതാരത്ന പുരസ്‌കാരം സമ്മാനിച്ചു.

Share: