കരിയറും കരിയറിസവും -4

Share:
ചീഫ് എഡിറ്റർ
– രാജൻ പി തൊടിയൂർ
“ഒരുമനുഷ്യൻചിന്തിക്കുന്നതെന്തോ അതുപോലെ ആയിത്തീരും” എന്നുപറഞ്ഞത് യേശുദേവനാണ്.
” നിങ്ങൾ എന്താകാൻ ആഗ്രഹിക്കുന്നുവോ , അങ്ങനെ ആയിത്തീരും”  :. ശ്രീബുദ്ധൻപറഞ്ഞു .
‘കർമ്മണ്യകർമ്മയ : പശ്യേദകർമ്മണിചകർമയ :
സബുദ്ധിമാൻ മനുഷ്യേഷു സയുക്ത : കൃത്സ്നകർമകൃത് ‘
കർമ്മത്തിൽ അകർമ്മവും അകർമ്മത്തിൽ കർമ്മവും ആരാണോ കാണുന്നത്   അവനാണ് ബുദ്ധിമാൻ – ഭഗവത്ഗീതയിൽ പറയുന്നു .
“നിങ്ങൾക്കൊരുസ്വപ്നമുണ്ടെങ്കിൽ  അത് യാഥാർദ്ധ്യമായിത്തീരും”  എന്നു പറഞ്ഞത് എ പി ജെ അബ്ദുൽ കലാം മാത്രമല്ല. അദ്ദേഹം അത് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു; ചരിത്രം പറഞ്ഞുതന്ന യാഥാർഥ്യം.
നമ്മൾ വെറുതെ ചിന്തിക്കുന്നതു പോലും ചിലപ്പോൾ യാഥാർദ്ധ്യമായിതീരുന്നത്  അനുഭവിച്ചറിയാൻകഴിയും .
എട്ടാം ക്ലാസിലെ ഒരു വാരാന്ത്യദിന കൂട്ടായ്മയിൽ കുട്ടികൾ പാടി . കഥ പറഞ്ഞു. പിരിയാറായനേരം ഗോപാലകൃഷ്ണൻ നായർ സാറാണ്  അടുത്ത പരിപാടിയെക്കുറിച്ചുള്ള ആശയങ്ങൾ കുട്ടികളിൽ നിന്ന് ശേഖരിച്ചത് .
“നമുക്കൊരു കയ്യെഴുത്ത്മാസിക” തുടങ്ങിയാലോ എന്ന ചോദ്യം സാർ ആദ്യം അമ്പരപ്പോടെയാണ്കേട്ടത് . പിന്നീട് അടുത്തു വിളിച്ച്നിർത്തിചോദിച്ചു –
“എന്താണ്കൈയ്യെഴുത്തുമാസിക എന്നറിയാമോ ? എവിടുന്നു കിട്ടി ഈആശയം ?”
“നമ്മളെല്ലാം ചേർന്ന്കഥയെഴുതുക , കവിതയെഴുതുക , ചിത്രംവരയ്ക്കുക , ലേഖനമെഴുതുക . പിന്നീടതെല്ലാം ചേർത്ത്ഒരു മാസികയാക്കുക “- ഒറ്റശ്വാസത്തിനു  പറഞ്ഞുനിർത്തി .
സാറിന്പിന്നെയും സംശയം .
“ആരിതൊക്കെചെയ്യും ?”
“നമ്മൾ , ഞങ്ങളെല്ലാം “
അദ്ദേഹം ക്ലാസ്സിലെകുട്ടികൾക്കെല്ലാം വിശദീകരിച്ചു . കയ്യെഴുത്ത്മാസിക എന്നാൽ എന്തൊക്കെയാണ് വേണ്ടത് . എങ്ങനെയാണ് രൂപംകൊള്ളുക . അതിൻറെ പിന്നിൽ  എന്തുമാത്രം പ്രയത്നം ആവശ്യമുണ്ട് എന്നിവയൊക്കെ വിശദീകരിച്ച ശേഷംതോളിൽ പിടിച്ച്അടുത്ത്നിർത്തി പറഞ്ഞു –
“നീ തന്നെ ചീഫ്എഡിറ്റർ “
കണ്ണുമിഴിച്നോക്കിനിന്നപ്പോൾ ഗോപാലകൃഷ്ണൻ നായർ  സാർ ആവർത്തിച്ചു.
“എല്ലാം ശേഖരിച്ച്മാസികയാക്കണം . എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കണം .
കഴിയുമോ ?”
തലയാട്ടി സമ്മതിച്ചു .
കുറെ ദിവസമെടുത്തു ആദ്യത്തെകയ്യെഴുത്ത്മാസിക ജന്മംകൊള്ളാൻ .
ഒരുലക്കംഎഴുതി, വരച്ച്നിറംകൊടുത്ത്ഇറക്കിയപ്പോൾവീണ്ടും സാർഅനുമോദിച്ചു .
“ചീഫ്എഡിറ്റർ “
തഴവ എവിഎച്ച്എസിലെ ഗ്രാമീണരായ കുട്ടികളിൽ വളരെ കുറച്ചുപേർക്ക്  മാത്രമേ കയ്യെഴുത്ത്മാസികയെക്കുറിച്ചു അന്ന്അറിയാമായിരുന്നുള്ളു .
കുട്ടിക്കാലം മുതൽ മനോരമ കുട്ടികളുടെവിശേഷാൽപ്രതി കയ്യിൽകിട്ടിയതാകണം അങ്ങനൊരു ചിന്ത മനസ്സിൽ വളരാൻ കാരണം.
പത്താം ക്ലാസ്സിലെത്തിയപ്പോഴേക്കും ലക്ഷണമൊത്ത കയ്യെഴുത്ത്മാസികകൾ .
.
ചന്ദ്രമോഹൻറെ  വടിവൊത്ത അക്ഷരങ്ങൾ . വിമൽ വരച്ചചിത്രങ്ങൾ . ശ്രീകുമാറും ഷിബുഉമ്മനും മാധവൻപിള്ളയും റഷീദും ഓമനക്കുട്ടനും ഒക്കെ അതിൽ സജീവമായിരുന്നു.
എം എസ് എം കോളേജിൽ  പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ അദ്ധ്യാപകരുമായി ചേർന്ന് ‘സുവർണ്ണരേഖ ‘ മാസിക. പണിക്കർ സാർ ആയിരുന്നു മുന്നിട്ടിറങ്ങിയത്. നമ്പൂതിരിയും തോമസും വർഗീസും എബ്രഹാം മാത്യുവും ഒക്കെ ചേർന്നപ്പോൾ , ഒരുപക്ഷെ , കേരളത്തിൽ ആദ്യമായി അദ്ധ്യാപകരും വിദ്യാർഥികളും ചേർന്ന് ഒരു സാംസ്ക്കാരിക മാസിക ഇറക്കി.
ഫാത്തിമ കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ, ആദ്യത്തെ ക്യാംപസ് സിനിമ , ‘ദി ഗ്യാപ്’. ഇന്ത്യയിൽ ആദ്യമായിരിക്കും അത്തരമൊരു സംരംഭം. വിദ്യാർഥികൾ മാത്രം ചേർന്ന് ഒരു ഹ്രസ്വ ചിത്രം. അതിന് കഥയും തിരക്കഥയുമെഴുതാനും നായകനായി അഭിനയിക്കാനും ഒരു യോഗം.
അക്കാലത്തെ ഏറ്റവും ശക്തമായ പ്രസിദ്ധീകരണത്തിൽ , ജനയുഗത്തിൽ, സ്വതന്ത്ര പത്രപ്രവർത്തകൻ. കാമ്പിശ്ശേരിയുടെയും തെങ്ങമം ബാലകൃഷ്ണൻറെയും തണലിൽ എഴുതിത്തെളിയാൻ അവസരം.
ഫിലിം ഇൻസ്റ്റിട്യൂട്ടിലേക്ക് സ്പോൺസർ ചെയ്തത് , ജനറൽ പിക്ചേഴ്‌സ് , രവി .
ഇരുപത്തഞ്ചാമത്തെവയസിൽ മലയാളനാനാട് രാഷ്ട്രീയ വാരികയുടെ പത്രാധിപരായി . മലയാളനാട് സിനിമ വാരികയുടെയും.
ഇരുപത്തിയേഴാംവയസ്സിൽ ‘മധുരം’ വാരികയുടെ ‘ചീഫ്എഡിറ്റർ’.
ഇരുപത്തെട്ടാം വയസ്സിൽ മലയാളത്തിലെആദ്യത്തെതൊഴിൽ – വിദ്യാഭ്യാസമാസികയുടെ (കരിയർമാഗസിൻ ) സ്ഥാപകപത്രാധിപർ .
കേരളത്തിലനിന്നുള്ളആദ്യത്തെ ഇംഗ്ലീഷ്  വിദ്യാഭ്യാസമാസികയുടെ ( കരിയർമാഗസിൻ ) ചീഫ്എഡിറ്റർ ,
മലയാളത്തിലെആദ്യത്തെ വൈവാഹിക മാസിക (സ്വയംവരം ) യുടെചീഫ്എഡിറ്റർ , വോഗ് പബ്ലിഷിംഗ് യു എ ഇ യുടെ ജനറൽ മാനേജരും  ‘ചീഫ്എഡിറ്ററും  !
സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പിൽ എഡിറ്റർ.
ചലച്ചിത്ര വികസന കോർപറേഷനിൽ പബ്ലിക് റിലേഷൻസ് ഓഫീസറും എഡിറ്ററും.
വിഷൻ ടി വി യുടെ ഡയറക്ടറും എഡിറ്ററും .
‘മലയാളം കർമ്മഭൂമി’ ദിനപ്പത്രത്തിൻറെ ചീഫ് എഡിറ്റർ.
‘കരിയറി’ ലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഗോപാലകൃഷ്ണൻ നായർ സാർ ചാർത്തിയ വിശേഷണം അർത്ഥ രഹിതമായില്ല .
കരിയറും കരിയരിസവും 
സുകുമാർഅഴീക്കോട് എന്നും ‘മലയാളത്തിലെ ഏറ്റവുംപ്രയോജനപ്രദമായ മായ പ്രസിദ്ധീകരണം’ എന്നാണ് ‘കരിയർമാഗസി’നെ വിശേഷിപ്പിച്ചിരുന്നത് .
കരിയർമാഗസിൻ തുടങ്ങി മൂന്ന്  വർഷം ആയപ്പോൾ- 1987 -ൽ അദ്ദേഹം എഴുതിയ ലേഖനമാണ് ‘കരിയറും കരിയറിസവും ‘.
അദ്ദേഹം എഴുതി:
നിങ്ങളുടെ പത്രത്തിൻറെ പേരിനോട് എനിക്ക് അത്ര ഇഷ്ടമുണ്ടെന്നു പറയുന്നില്ല. ഇത്ര പച്ചയായി ഇംഗ്ലീഷ് വാക്ക്  ലിഖിതസാഹിത്യത്തിൽ പ്രയോഗിക്കുന്ന പ്രവണത ആരോഗ്യകരമല്ലെന്നാണ്  എൻറെ എളിയ അഭിപ്രായം .’കരിയർ ‘ പോലുള്ള വാക്കുകൾ ഇംഗ്ലീഷിൽ നിന്ന്കടമെടുത്ത്തുടങ്ങിയാൽ മലയാളപദങ്ങൾ മുഴുവനും അനാവശ്യമായിതീരുന്ന ഭയാനകമായ അവസ്ഥവന്നുചേരും .ഇംഗ്ലീഷ്അപ്പടി എടുക്കുക എന്നാണ്  അതിനു അർത്ഥം . അതിരിക്കട്ടെ .
‘കരിയർ ‘ എന്നുവെച്ചാൽ ജീവനവൃത്തിയാണ് . തൊഴിൽ , വേല , ഉദ്യോഗം, പ്രവൃത്തി , പണി എല്ലാം അതിൽ ഉൾപ്പെടുന്നു . നിങ്ങൾ, ചെറുപ്പക്കാർക്ക് വേണ്ടി  പുതിയ തൊഴിൽ സാധ്യതകളെക്കുറിച്ചു വിവരങ്ങളും വസ്തുതകളും നൽകുന്നതു വളരെ അനുമോദനീയമായ കാര്യം തന്നെയാണ് .ഉപജീവനത്തിനായി ഒരു വൃത്തി ആർക്കും ആവശ്യമാണ്. അതിന്ഉപയുക്തമായ വഴി ഉപദേശിച്ചു കൊടുക്കുന്നത്കൊണ്ട്പല ജീവിതങ്ങളും രക്ഷപെട്ടേക്കും . ഞങ്ങളൊക്കെ വിദ്യാർഥികൾ ആയിരുന്നപ്പോൾ ഇംഗ്ലീഷിൽ  പോലും ഇത്തരം പത്രങ്ങൾകുറവായിരുന്നു. മലയാളത്തിലെവളരെപ്രയോജനപ്രദമായപത്രമാണ് നിങ്ങളുടെ ‘കരിയർ ‘ – തലക്കെട്ടിനെപ്പറ്റിയുള്ളഅഭിപ്രായവ്യത്യാസം എന്തായാലും.
അദ്ദേഹം നേരിൽ കാണുമ്പോഴും ഇത് തന്നെ ആവർത്തിച്ചിരുന്നു.
ഇന്നദ്ദേഹം നമ്മോടൊപ്പമില്ല.
ശക്തമായ അദ്ദേഹത്തിൻറെ വാക്കുകൾക്ക് എന്നും പ്രസക്തിയുണ്ട്.
അതുകൊണ്ടുതന്നെ ഈ പരമ്പരയുടെ തലക്കെട്ട് , ‘കരിയറും കരിയറിസ’വും.
ആറു പതിറ്റാണ്ടിനിടെ കണ്ടുമുട്ടിയ മുഖങ്ങൾ , കൈ പിടിച്ചുയർത്തിയ മഹാമനസ്കർ , വഴിത്താരകൾ …
( തുടരും)
TagsCareer
Share: