ആര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടില്ല: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

Share:

സാധാരണക്കാരനായതിന്‍റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്കുപോലും ആധുനിക വിദ്യാഭ്യാസം ലഭിക്കാതിരിക്കരുത് എന്നതാണ് സര്‍ക്കാര്‍ നയമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് പറഞ്ഞു. മണ്ണാര്‍ക്കാട് ഭീമനാട് ഗവ: യു.പി സ്കൂളില്‍ നിര്‍മ്മിച്ച അധിക ക്ലാസ് മുറികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്‍റെ ഭാഗമായി 2019 മാര്‍ച്ച് 31നകം സംസ്ഥാനത്തെ പ്ലസ്ടു വരെയുള്ള മുഴുവന്‍ വിദ്യാലയങ്ങളും ഹൈടെക് ആക്കും. എട്ടുമുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ ആറുമാസത്തിനകവും അടുത്ത വര്‍ഷത്തോടെ എല്‍.പി, യു.പി സ്കൂളുകളും ഹൈടെക് ആക്കും. ഇതില്‍ സര്‍ക്കാര്‍-എയിഡഡ് വേര്‍തിരിവില്ല. അക്കാദമിക നിലവാരം അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. ഇതോടൊപ്പം തന്നെ സ്കൂളുകളുടെ ഭൗതിക സാഹചര്യവും മെച്ചപ്പെടുത്തണം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് സര്‍ക്കാര്‍ സഹായത്തിന് അപ്പുറം കാര്യങ്ങള്‍ ചെയ്യാന്‍ അധ്യാപകര്‍ക്കും പി.ടി.എകള്‍ക്കും രക്ഷിതാക്കള്‍ക്കും കഴിയും.
ആധുനിക വിദ്യാഭ്യാസവും സൗകര്യങ്ങളും ലഭിക്കാത്ത പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ കേരളത്തില്‍ ഉണ്ടാവില്ല എന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ അഡ്വ: എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. പി.കെ ശശി എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്‍റ് മുഹമ്മദ് ഇല്യാസ് താളിയില്‍, ജില്ലാപഞ്ചായത്തംഗം എം. ജിനേഷ്, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി. കൃഷ്ണന്‍, പ്രധാനാധ്യാപകന്‍ കെ വിജയകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ജനപ്രതിനിധികള്‍, പി.ടി.എ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

Share: