വിധു വിൻസെൻറ് : സംസ്ഥാന അവാർഡ് നേടുന്ന ആദ്യ സംവിധായിക – റിഷി പി രാജൻ

508
0
Share:

സിനിമ വിനോദത്തിനായി മാത്രം ഉള്ളതല്ലെന്നും അതിനു സമൂഹത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നും ഉള്ളതിന്റെ ഉത്തമോദാഹരണമാണ് ‘മാൻഹോൾ’ എന്നും സംവിധായിക വിധു വിൻസെൻറ്. മികച്ച ചലച്ചിത്ര സംവിധാനത്തിനുള്ള സംസ്ഥാന അവാർഡ് ആദ്യമായി നേടുന്ന വനിത എന്നനിലയിൽ സമൂഹത്തിനോടുള്ള ഉത്തരവാദിത്തമാണ് ഈ സിനിമയെന്നും പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൻറെ ജീവിതത്തിലേക്ക് വെളിച്ചം വീശാനും സംസ്ഥാന സർക്കാരിനെക്കൊണ്ട് പത്തു കോടി രൂപയുടെ സഹായം അവർക്ക് നേടിയെടുത്തു കൊടുക്കാനും ഈ സിനിമ നിമിത്തമായത് തീർച്ചയായും അഭിമാനകരമാണെന്നും വിധു പറഞ്ഞു.. ഈ വിജയത്തിന് രണ്ടു പേരോടാണ് കടപ്പാടുള്ളത്. പിതാവ് എം പി വിന്‍സെന്‍റും തിരക്കഥാകൃത്ത് സുരേഷ് ഓമനക്കുട്ടനുമാണ് എല്ലാ പിന്തുണയും തന്നത്. മികച്ച ചിത്രമായി ‘മാന്‍ഹോളും’ സംവിധായികയായി വിധുവും തെരഞ്ഞെടുക്കപ്പെട്ടത് അവാർഡ് സിനിമകളുടെ നാടായ കൊല്ലത്തിന് പുത്തൻ തലമുറയുടെ പ്രതീക്ഷയായി.

“സമൂഹത്തെ ചലിപ്പിക്കുന്ന ഉപകരണമായി മാറാന്‍ തന്‍െറ സിനിമക്കായി. ഇതിന്‍െറ രാഷ്ട്രീയം സംസ്ഥാന ബജറ്റില്‍ പരാമര്‍ശിക്കുകയും മാന്‍ഹോള്‍ വൃത്തിയാക്കുന്നത് യന്ത്രവത്കരിക്കുന്നതിന് 10 കോടി രൂപ നീക്കിവെക്കുകയുമുണ്ടായി. അത്തരത്തിലൊരു ചിന്തയിലേക്ക് ഭരണകൂടത്തെ എത്തിക്കാനായത് വലിയ നേട്ടമാണ്. അതുതന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓസ്കര്‍ കിട്ടിയതിന് തുല്യമായിരുന്നു. മുഖ്യധാര സിനിമക്കിടയില്‍ ഇത്തരമൊരു ചിത്രം പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത് സത്യത്തില്‍ ഞെട്ടിച്ചു”.- വിധു പറഞ്ഞു.

“സാംസ്കാരിക രംഗത്തിനപ്പുറത്തേക്ക് രാഷ്ട്രീയ ജീവിതത്തിലേക്കും സിനിമ വിരല്‍ചൂണ്ടിയെന്നതിന്‍െറ തെളിവുകൂടിയാണ് അംഗീകാരം. സിനിമയുമായി സഹകരിച്ച പലര്‍ക്കും ഇതുവരെ വേതനംപോലും നല്‍കിയിട്ടില്ല. ഈ സിനിമയുടെ സൗന്ദര്യമില്ലായ്മതന്നെയാണ് അതിന്‍െറ സൗന്ദര്യം. മാര്‍ക്കറ്റില്‍ വിജയം നേടുന്ന സിനിമ ഇനി സംവിധാനം ചെയ്താലും എന്‍െറ രാഷ്്ട്രീയവും ചിന്തയും അതിലുണ്ടാകും. മാര്‍ക്കറ്റിനിഷ്ടപ്പെട്ട രാഷ്ട്രീയമാണോ നമ്മള്‍ പിന്തുടരേണ്ടത് എന്നൊരു ചോദ്യം എപ്പോഴും മുന്നിലുണ്ട്. സത്യത്തില്‍ നമ്മള്‍ പറയുന്ന രാഷ്ട്രീയത്തില്‍ സമൂഹത്തെ ഇടപെടീക്കുകയാണ് വേണ്ടത്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് അവാര്‍ഡ് നല്‍കി ഭരണകൂടും ഒരു സന്ദേശം നല്‍കുന്നുണ്ട്. അത് സിനിമലോകവും പ്രേക്ഷകരും തിരിച്ചറിയണം എന്നാണ് എന്‍െറ അഭിപ്രായം”.
ഇരുപത്തൊന്നാമത് ചലച്ചിത്ര മേളയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു, മാൻഹോൾ . രണ്ട് പ്രധാന പുരസ്‌കാരങ്ങള്‍ നേടി വിധു വിന്‍സെന്റ് ചലച്ചിത്രമേള യിൽ അംഗീകാരം നേടി. മികച്ച നവാഗത സംവിധായികയ്ക്കും മികച്ച മലയാള ചിത്രത്തിനുമുള്ള ഫിപ്രസി പുരസ്‌കാരവുമാണ് കക്കൂസ് കുഴി തോണ്ടുന്നവരുടെ ജീവിതം ചിത്രീകരിച്ച ‘മാന്‍ഹോള്‍’ സ്വന്തമാക്കിയത്.
കേരളത്തിലെ ഒരു കാലത്തെ പതിവു കാഴ്ചയായിരുന്നു കുഴിക്കക്കൂസുകള്‍. ഇത് വൃത്തിയാക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തിച്ചതാണ് ചക്ലിയരെ. ചിലര്‍ അവരെ തോട്ടികള്‍ എന്നു പേരിട്ടു വിളിച്ചു . രാത്രിയിലും മറ്റും അവര്‍ നമ്മുടെ കക്കൂസുകള്‍ വൃത്തിയാക്കി ജീവിച്ചു. ആ മനുഷ്യരുടെ ജീവിതക്കാഴ്ചകളിലേക്ക് പ്രേക്ഷകരെ വഴി നടത്തുകയാണ് മാന്‍ഹോളിലൂടെ വിധു വിന്‍സെന്റ്.

മാന്‍ഹോളിലെ മരണങ്ങള്‍ ചക്ലിയ സമുദായത്തില്‍ പതിവാണ്. മിക്ക കുടുംബങ്ങളിലുമുണ്ട് അഴുക്കുചാലില്‍ പൊലിഞ്ഞ നിരവധി ജന്മങ്ങള്‍. മരണങ്ങള്‍ നടക്കുമ്പോള്‍ മാത്രം നമ്മുടെ പൊതുധാരയില്‍ അഴുക്കുചാലുകളുമൊക്കെ ഇടംപിടിക്കുന്നത്. ‘വൃത്തിയുടെ ജാതി’ എന്ന ഡോക്യുമെന്ററിയിലൂടെ അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മാധ്യമപ്രവര്‍ത്തകയാണ് വിധു വിന്‍സസെൻറ് . ‘വൃത്തിയുടെ ജാതി’ എന്ന ഡോക്യൂമെന്ററി, ചലച്ചിത്രം ആക്കിയതാണ് മാന്‍ഹോള്‍.

Share: