പി.ജെ. ആന്റണി

560
0
Share:

പ്രശസ്‌ത നടനും നാടകകൃത്തും. ഗാനരചയിതാവ്‌, സംവിധായകന്‍ എന്നീ നിലകളിലും പ്രസിദ്ധന്‍. എറണാകുളത്തിനടുത്ത്‌ പച്ചാളത്തു ജനനം. പിതാവ്‌ ജോസഫ്‌. മാതാവ്‌ എലിസബത്ത്‌. ഭാര്യ മേരി. എറണാകുളത്ത്‌ ഒരു വർക്ക്‌ഷോപ്പിൽ ജോലിക്കാരനായാണ്‌ ആന്റണിയുടെ തൊഴിൽ ജീവിതം ആരംഭിച്ചത്‌. കുറെനാള്‍ നാവികസേനയിൽ പ്രവർത്തിച്ചു. നാവികകലാപത്തിൽ പങ്കെടുത്തതുകൊണ്ട്‌ നേവിയിൽനിന്നു പിരിയേണ്ടിവന്നു. തുടർന്ന്‌ നാട്ടിൽ തിരിച്ചെത്തി. അക്കാലത്തുതന്നെ അദ്ദേഹം നാടകരചനയും ആരംഭിച്ചു. മലയാളസാഹിത്യരംഗത്തും നാടകവേദിയിലും വേരുറച്ചിരുന്ന മാമൂലുകളെ വെല്ലുവിളിച്ചുകൊണ്ട്‌ നാടകകലയ്‌ക്കു പുതിയ ശൈലിയും രൂപവും നല്‌കുന്നതിൽ ആന്റണി നേതൃത്വം വഹിച്ചു. അന്ന്‌ നാടകങ്ങളിൽ അവശ്യഘടകമായി കരുതപ്പെട്ടിരുന്ന “സംഗീതക്കച്ചേരി’ കൂടാതെയാണ്‌ ആന്റണി തന്റെ ആദ്യത്തെ നാടകം അവതരിപ്പിച്ചത്‌. ചെറുപ്പകാലത്തു തന്നെ കമ്യൂണിസ്റ്റുപ്രസ്ഥാനവുമായി ബന്ധപ്പെട്ട അദ്ദേഹം കെ.പി.എ.സി., പ്രതിഭ തുടങ്ങിയ നാടകസംഘടനകളിൽ പ്രവർത്തിച്ചതുകൂടാതെ പി.ജെ. തീയെറ്റഴ്‌സ്‌ എന്നൊരു നാടകസമിതി സ്വന്തമായി രൂപവത്‌കരിക്കുകയും ചെയ്‌തു. ചക്രവാളം, വേഴാമ്പൽ, മൂഷികസ്‌ത്രീ, പൊതുശത്രുക്കള്‍, ഇങ്ക്വിലാബിന്റെ മക്കള്‍, ഇതു പൊളിറ്റിക്‌സാണ്‌, ദീപ്‌തി, തീരം, മച്ച്‌ തുടങ്ങി 95 നാടകങ്ങള്‍ എഴുതുകയും അവയിൽ പകുതിയിലേറെ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്‌തിട്ടുള്ള ആന്റണി സാമാന്യം നല്ല ഒരു ഗായകനുമാണ്‌. രണ്ടിടങ്ങഴി(1957)യിലെ നായകനായി ചലച്ചിത്ര രംഗത്ത്‌ പ്രവേശിച്ച ആന്റെണി പല ചലച്ചിത്രങ്ങള്‍ക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്‌; “പെരിയാർ’ എന്ന ചലച്ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചു. നല്ല അഭിനയത്തിനുള്ള ഫിലിംഫാന്‍സ്‌ അസോസിയേഷന്റെ അഞ്ച്‌ അവാർഡുകള്‍ക്ക്‌ ആന്റണി അർഹനായിട്ടുണ്ട്‌. 1973-ലെ പ്രസിഡന്റിന്റെ സ്വർണമെഡലിന്‌ അർഹമായ “നിർമാല്യ’ത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ചതിലൂടെ ആന്റണി ഇന്ത്യന്‍ ചലച്ചിത്രലോകത്തിലെ അത്യുന്നതബഹുമതിയായ ഭരത്‌ അവാർഡ്‌ നേടി. ഒരു മലയാളി നടന്‌ ആദ്യമായാണ്‌ ഈ അവാർഡ്‌ ലഭിക്കുന്നത്‌. നിണമണിഞ്ഞ കാല്‌പാടുകള്‍, റോസി, നഗരമേ നന്ദി, ഭാർഗവീനിലയം, മുറപ്പെച്ച്‌, അസുരവിത്ത്‌, നദി എന്നിവയാണ്‌ ആന്റണി അഭിനയിച്ച മറ്റു പ്രധാന ചലച്ചിത്രങ്ങള്‍. 1979 മാ. 14-ന്‌ ഇദ്ദേഹം അന്തരിച്ചു.

Share: